Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളം പിടിച്ചേ പറ്റൂ: എന്തിനും റെഡിയായി ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് എന്ന മം​ഗലശ്ശേരി കാർത്തികേയന്റെ ഡയലോ​ഗ് പോലെയാണ് നിലവിൽ കേരളത്തിൽ ബിജെപിയുടെ നിലപാട്. ഇപ്പോഴെങ്കിലും നടന്നില്ലെങ്കിൽ നാണക്കേടാണെന്ന തോന്നലും കേന്ദ്ര നേതാക്കൾക്ക് വന്നുതുടങ്ങിക്കാണും നിലവിലെ പടയൊരുക്കങ്ങൾ കണ്ടാൽ. പിസി ജോർജ് മുതൽ സാബു ജേക്കബ് വരെ ആരേയും കൂടെക്കൂട്ടും. ഇത്തവണ ഒരുപക്ഷേ പൊടിപാറുന്നത് മധ്യകേരളത്തിലെ പോരാട്ടങ്ങളായിരിക്കും. എൻഡിഎയുടെ കൊച്ചിയിലെ പ്രത്യേക ഓഫീസ് കേന്ദ്രമന്ത്രി കിരൺ റിജ്ജു ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു. മാർച്ച് ആറിന് പ്രധാനമന്ത്രിയും കേരളത്തിലേക്ക് എത്തുന്നുണ്ട്.

അമ്പലങ്ങളുടെ മാത്രമല്ല, അരമനകളുടേയും പ്രാധാന്യം മനസിലാക്കി കൊണ്ട് തന്നെയാകും കരുക്കൾ നീങ്ങുക. ക്രിസ്ത്യാനികൾക്ക് മൈക്രോ മൈനോരിറ്റി പദവി വേണമെന്ന ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ ആവശ്യം കേന്ദ്രമന്ത്രി അം​ഗീകരിച്ചത് ഇതിനോട് ചേർത്ത് വായിക്കാം. ഇടതും വലതും മടുത്ത് അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ശങ്കിച്ചു നിൽക്കുന്ന ക്രിസ്ത്യൻ വോട്ടുകൾ മറിയാൻ മാർപ്പാപ്പയെ കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ വരെ അണിയറയിൽ നടക്കുന്നുണ്ടത്രേ.

ട്വന്‍റി ട്വന്‍റിയുടെ വരവോടെ മധ്യകേരളത്തില്‍ എന്‍ഡിഎയുടെ കരുത്ത് ഗണ്യമായി വര്‍ധിച്ചതായാണ് ബിജെപി നേതാക്കൾ വിലയിരുത്തുന്നത്. എറണാകുളം ജില്ലയിൽ വലിയ മുന്നേറ്റമാണ് ഇതിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്. മുനമ്പം വിഷയം വീണ്ടും കത്തിക്കുക എന്നതാണ് കിരൺ റിജ്ജുവിന്റെ വരവ് കൊണ്ട് ബിജെപി ഉന്നമിടുന്നത്. ബിഡിജെഎസിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ ആലപ്പുഴയിലും എന്‍ഡിഎ പ്രത്യേക ഓഫീസ് തുറക്കും. കാക്കനാട് സിറോ മലബാര്‍ സഭാ ആസ്ഥാനമായ സെന്‍റ് തോമസ് മൗണ്ടിലെത്തി സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ചകളും വരുന്നുണ്ട്.

സുരേഷ് ​ഗോപി ഒരു പ്രാവശ്യം എടുത്ത തൃശ്ശൂരിൽ പത്മജ വേണു​ഗോപാലിനെ ഇറക്കി പഴയ കരുണാകരപക്ഷ വോട്ടുകൾ ചോർത്താൻ ഒരുങ്ങിക്കഴിഞ്ഞു. പത്മജയെ തൃശൂരില്‍ ഇറക്കുന്നതില്‍ സുരേഷ് ഗോപി അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തൃശ്ശൂരില്‍ മുന്നേറ്റം ഉണ്ടാക്കാനാകാതെ പോയതും പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമായി. സുരേഷ് ​ഗോപിയെ ജയിപ്പിച്ച ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണയും തൃശ്ശൂരിൽ വിധി നിർണയിക്കും.

ഇതിനിടയിൽ ലോട്ടറിയടിച്ചത് പിസി ജോർജിനാണ്. പിസിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാമെന്നാണ് പുതിയ ഓഫർ. പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ട് പോകാനും പി സി ജോര്‍ജിന് പാര്‍ട്ടി കേന്ദ്രനേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പിള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ഇറക്കാനാണ് നീക്കം. മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുര്യന് നിർദേശം വന്നുകഴിഞ്ഞു. ലക്ഷ്യം ക്രിസ്ത്യൻ വോട്ടുകൾ തന്നെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നു അന്ന് സ്ഥാനാര്‍ഥി.

ഇങ്ങനെ വരുന്നവരേയും പോകുന്നവരേയുമെല്ലാം കൂടെ നിർത്തുന്നതിന്റെ തലവേദനയും നേതൃത്വത്തെ അലട്ടി തുടങ്ങിയിട്ടുണ്ട്. ഇത്തവണ 50-60 സീറ്റുകൾ ഘടകകക്ഷികൾക്ക് നൽകേണ്ടി വരുമ്പോൾ ബിജെപിയിലെ ചില സ്ഥിരം മുഖങ്ങൾക്ക് മാറി നിൽക്കേണ്ടി വരുമെന്ന് വ്യക്തം. കായംകുളവും വർക്കലയുമെല്ലാം ബിഡിജെഎസ് നോട്ടമിടുമ്പോൾ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ പല നേതാക്കൾക്കും പുറത്തിരുന്ന് കളി കാണേണ്ടി വരുമെന്ന് വ്യക്തം. 30 സീറ്റുകളെങ്കിലും വേണമെന്നതാണ് ട്വന്റി ട്വന്റിയുടെ നിലപാട്. എന്നാൽ ഇങ്ങനെ പുത്തൻ കൂറ്റുകാരെ കണ്ണടച്ച് കൂടെ നിർത്തി അവസാനം അവർ മത്സരിച്ച ശേഷം വന്ന വഴിക്ക് പോകുമെന്നാണ് പാർട്ടിയിലെ രണ്ടാംനിര നേതാക്കളുടെ പരിഭവം. അതിനവരുടെ കയ്യിൽ ആവശ്യത്തിന് കണക്കുകളുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തവണയും ഇനിയങ്ങോട്ടും മധ്യകേരളത്തിൽ ഇടതിനും വലതിനും കുറച്ചധികം വിയർപ്പൊഴുക്കേണ്ടി വരും എന്നാണ് പൊതുവെ കണക്കുകൂട്ടൽ.

Tags :

Recent News

Advertisement
WhiteswanTV Footer