തിരുവനന്തപുരം : നെടുമങ്ങാട് ലൈഫ് പദ്ധതിയിൽ വീടെന്ന സ്വപ്നംകണ്ട് ഉണ്ടായിരുന്ന കൂരകൾ പൊളിച്ചുമാറ്റിയ ആദിവാസികൾ ദുരിതത്തിലായി. പഞ്ചായത്തിന്റെ ഗുണഭോക്തൃ വിഹിതംകിട്ടാതെ രണ്ടു വർഷമായി കുടുംബങ്ങൾ ചോർന്നൊലിക്കുന്ന ടാർപോളിൻ ഷീറ്റിനു താഴെ കഴിയുന്നു.
ജില്ലയിൽ ലൈഫ് പദ്ധതി പ്രകാരം വീടുെവച്ച പട്ടികവർഗ കുടുംബങ്ങൾക്കു കിട്ടാനുള്ളത് പത്തു കോടിയിലധികം രൂപയാണ്. കെട്ടിടനിർമാണം പാതിവഴിയിലായതോടെ കുടുംബങ്ങൾ അനുഭവിക്കുന്നത് നരകയാതന. ഉണ്ടായിരുന്ന കുടിലുകൾ പൊളിച്ചുമാറ്റിയാണ് കിട്ടിയപണം കൊണ്ട് ലൈഫ് പദ്ധതിയിൽ വീടുപണി തുടങ്ങിയത്.
ഒന്നും രണ്ടും ഗഡുക്കൾ കിട്ടി. ലിന്റിൽ മട്ടം പണി പൂർത്തിയായി. പിന്നീടിങ്ങോട്ട് നാലു വർഷമായി പണം ലഭിക്കുന്നില്ല. ടാർപ്പോളിൻ വളച്ചുകെട്ടി വെറും നിലത്താണ് കുടുംബങ്ങൾ അന്തിയുറങ്ങുന്നത്. നാലു വർഷത്തോളമായി ഈ പാവങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നു.
നാലു വർഷമായി സർക്കാർ ലൈഫ് പദ്ധതിയിൽ 504 വീടുകളാണ് അനുവദിച്ചത്. എന്നാൽ ഇതിൽ 25-ലധികം വീടുകൾ മാത്രമാണ് നിർമാണം പൂർത്തിയാക്കാനായത്. അതാകട്ടെ സ്വന്തം കീശയിലെ കാശു മുടക്കിയും കിട്ടാവുന്നിടത്തുനിന്നെല്ലാം വട്ടിപ്പലിശയ്ക്ക് കാശെടുത്തുമാണ് മേൽക്കൂര വാർത്ത് കിടപ്പിടം ഒരുക്കിയത്.
ശേഷിക്കുന്ന ആദിവാസികൾ പട്ടികവർഗ സങ്കേതങ്ങളിൽ ഇപ്പോഴും അടച്ചുറപ്പില്ലാത്ത പ്ലാസ്റ്റിക്ക് കുടിലുകളിൽ അഭയം കണ്ടെത്തുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സർക്കാർ അടിയന്തരമായി അർഹരായവർക്ക് കുടിശ്ശിക തുക നൽകിയില്ലെങ്കിൽ ജില്ലാ ഓഫീസുകൾക്കു മുൻപിൽ സമരം ആദിവാസികൾ പറയുന്നു. വിതുര, കുറ്റിച്ചൽ, കള്ളിക്കാട്,.അമ്പൂരി, പനവൂർ, പാങ്ങോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ മാത്രം 468 വീടുകൾക്ക് പണം കിട്ടാനുണ്ട്.
ആലയം പദ്ധതി അനാഥമായി
ജില്ലയിൽ ഏറ്റവുമധികം ആദിവാസികൾ അധിവസിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിൽമാത്രം 200-ലധികം പേർക്ക് വീടിന് പണം കിട്ടാനുണ്ട്. 2023 സെപ്തംബറിൽ ആലയം എന്ന പദ്ധതിപ്രകാരം വീടിനു രണ്ടു ഗഡു പണം മാത്രമാണ് അനുവദിച്ചത്. 606 പേരെയാണ് ഈ പദ്ധതിപ്രകാരം തിരഞ്ഞെടുത്തത്.
മുഴുവൻപേർക്കും എഗ്രിമെന്റ് വെച്ച് ആദ്യഗഡു അനുവദിച്ചു. പഞ്ചായത്തിന്റെ വാക്ക് വിശ്വസിച്ച പാവങ്ങൾ പിന്നീടുള്ള തുകയൊന്നും കിട്ടാതെ ഓഫീസുകൾ കയറിയിറങ്ങുകയാണ്. ആദ്യഗഡുവായി കിട്ടിയ തുകയ്ക്ക് വീടിന്റെ അസ്തിവാരം മാത്രമാണ് കെട്ടിയത്.
പഞ്ചായത്ത് അംഗങ്ങളുടെ കൂറുമാറ്റവും തുടർന്നു നടന്ന തിരഞ്ഞെടുപ്പും ഭരണമാറ്റവുമെല്ലാം പദ്ധതിയെ താറുമാറാക്കി. ജനറൽ വിഭാഗത്തിൽ നാലു ലക്ഷവും പട്ടികവിഭാഗത്തിന് ആറു ലക്ഷവുമാണ് കിട്ടേണ്ടത്. എന്നാൽ ഇതിൽ പലർക്കും രണ്ടു ലക്ഷം പോലും കിട്ടിയില്ല. ചിലർക്കാകട്ടെ ഒരു ലക്ഷത്തിനു താഴെയാണ് ലഭിച്ചത്. പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ ആലയം പദ്ധതി അനാഥമായി.






