പത്തനാപുരം: രാത്രി പന്ത്രണ്ട് മണി. പരിസരത്ത് ആളനക്കമില്ല, വഴിവിളക്കുകൾ പോലുമില്ലാത്ത ഇരുട്ട്. ഇന്നു കാര്യമായി എന്തെങ്കിലും കിട്ടുമെന്ന് ഉറപ്പിച്ച് മോഷ്ടാവ് വീടിനുള്ളിലേക്ക് കടക്കാൻ തയാറെടുപ്പുകൾ തുടങ്ങി. എന്നാൽ, ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം കടലിനക്കരെയിരുന്ന് ഒരാൾ ഇതെല്ലാം തത്സമയം കാണുന്നുണ്ടായിരുന്നു എന്നത് ആ കള്ളൻ അറിഞ്ഞില്ല.
പുതുവൽ താനൂർ തറയിൽ റോയിയുടെ വീട്ടിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവങ്ങൾ. റോയിയുടെ മകൾ ദുബായിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. ജോലിത്തിരക്കിനിടയിൽ യാദൃശ്ചികമായി വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പരിശോധിച്ചപ്പോഴാണ് വീടിന് ചുറ്റും സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ മകൾ കാണുന്നത്.
വീട്ടുകാർ ഉറക്കത്തിലാണെന്ന് മനസ്സിലാക്കിയ മകൾ ഉടൻ തന്നെ നാട്ടിലേക്ക് വിളിക്കുകയും മാതാപിതാക്കളെ വിളിച്ചുണർത്തുകയും ചെയ്തു. അവർ ഉടൻ തന്നെ അയൽവാസികളെ വിവരമറിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ വീടിനു ചുറ്റും ലൈറ്റുകൾ തെളിയുകയും ആളുകൾ ഓടിക്കൂടുകയും ചെയ്തതോടെ പകച്ചുപോയ മോഷ്ടാവ് ഒന്നും കിട്ടാതെ ഇരുട്ടിലേക്ക് ഓടിമറഞ്ഞു.
മകളുടെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു കവർച്ചയാണ് ഒഴിവായത്. വീട്ടിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് റോയിയും കുടുംബവും പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ ഇവരുടെ ബന്ധുവിന്റെ വീട്ടിലും മാരകായുധങ്ങളുമായി എത്തിയ മോഷ്ടാവ് വാതിൽ കുത്തിപ്പൊളിക്കാൻ ശ്രമിച്ചിരുന്നു. പ്രദേശത്ത് മോഷണശ്രമങ്ങൾ പതിവാകുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.




