ഭോപ്പാൽ: നടി ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വലിയ പുരോഗതി. ഭർത്തൃമാതാവും മുൻ ജഡ്ജിയുമായ ഗിരിബാല സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ വീട്ടിൽ നിന്നാണ് വ്യാഴാഴ്ച അറസ്റ്റ് നടന്നത്.
കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
മെയ് 12ന് ഭോപ്പാലിലെ ഭർതൃവീട്ടിൽ 33 വയസുകാരിയായ ട്വിഷ ശർമയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭർത്താവ് സാമർത്ഥ് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കേസിൽ ഡിജിറ്റൽ തെളിവുകൾ, വാട്സ്ആപ്പ് ചാറ്റുകൾ, കോൾ റെക്കോർഡുകൾ എന്നിവ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ട്വിഷയുടെ മരണത്തിൽ ഭർതൃകുടുംബത്തിനെതിരെ പീഡനാരോപണങ്ങൾ ശക്തമായി ഉയർന്നിരുന്നു.






