ധാക്ക: ജെൻസീ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിനു പിന്നാലെ ബംഗ്ലദേശിൽ വ്യാപക പ്രക്ഷോഭം. തലസ്ഥാനമായ ധാക്കയുടെ തെരുവുകളിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപക അക്രമങ്ങൾ നടത്തി. മാധ്യമ ഓഫിസുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് തീയിട്ടു. അവാമി ലീഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കു നേരെയും ആക്രമണമുണ്ടായി. അക്രമികൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളായി ഡെയ്ലി സ്റ്റാർ, പ്രഥം ആലോ എന്നിവയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു അക്രമികൾ തീയിട്ടു. സ്ഥാപനത്തിനുള്ളിൽ കുടുങ്ങിയ ജീവനക്കാരെ അതിസാഹസികമയിയാണ് രക്ഷപ്പെടുത്തിയത്.
ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്ന വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിക്ക് കഴിഞ്ഞ വെള്ളിയാഴ്ച ധാക്കയിൽ അജ്ഞാതരുടെ വെടിയേൽക്കുകയായിരുന്നു. തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. 2024ൽ ബംഗ്ലദേശിൽ ഷേഖ് ഹസീന സർക്കാറിന്റെ പതനത്തിന് കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഇൻക്വിലാബ് മഞ്ചിന്റെ വക്താവായിരുന്നു 32കാരനായ ഹാദി.
ബുധനാഴ്ച നൂറുകണക്കിന് പ്രതിഷേധക്കാർ ധാക്കയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണറുടെ ഓഫിസിനു മുന്നിൽ സംഘടിച്ചിരുന്നു. ഹാദിയുടെ കൊലപാതകികൾ ഇന്ത്യയിലേക്കു കടന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇവരെ തിരിച്ചെത്തിക്കും വരെ ഹൈക്കമ്മിഷൻ ഓഫിസ് അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.






