കോഴിക്കോട്: ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പ്രസ്താവിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.
സ്വകാര്യ ബസിൽ വെച്ച് ഷിംജിത പകർത്തിയതായി പറയുന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ശാസ്ത്രീയ പരിശോധനാഫലം ലഭിക്കുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. മറുവശത്ത്, 21 ദിവസമായി റിമാൻഡിൽ കഴിയുന്ന പ്രതിക്ക് ഫോറൻസിക് പരിശോധനാഫലം വരുന്നതുവരെ ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു.
മുൻപ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഷിംജിത പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. അപകീർത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. ദീപകിന്റെ മാതാപിതാക്കളുടെ പരാതിയെ അടിസ്ഥാനമാക്കി ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.




