ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫ്രാൻസിലേക്ക്. നീറ്റ് പരീക്ഷ റദ്ദാക്കൽ ആവശ്യവും സിബിഎസ്ഇ മൂല്യനിർണയ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങളും ശക്തമായി തുടരുന്നതിനിടെയാണ് മന്ത്രിയുടെ വിദേശയാത്ര.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട യാത്രാ ഷെഡ്യൂൾ പ്രകാരം, ജൂൺ 14 മുതൽ 16 വരെ ഫ്രാന്‍സില്‍ നടക്കുന്ന ‘ഭാരത് ഇന്നൊവേറ്റീവ്‌സ് 2026’ ടെക്‌നോളജി എക്‌സിബിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യയുടെ നൂതന സാങ്കേതിക സംരംഭങ്ങളെ ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രധാന പദ്ധതിയാണിത്.
അതേസമയം, ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ യുവജന-വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കുകയാണ്. കേന്ദ്ര സർക്കാർ മന്ത്രിയുടെ രാജി ആവശ്യത്തെ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും പ്രതിഷേധ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ന് പാർലമെന്റ് സ്ട്രീറ്റിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖര്‍ സിജെപിയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐയും ഐസയും സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ച് വിവാദ വിഷയങ്ങളില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.






