ന്യൂഡൽഹി: സർവീസിലുള്ള ജീവനക്കാർക്കും വിരമിച്ച ജീവനക്കാർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെഎസ്ആർടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വ്യത്യസ്ത നിരക്കുകൾ ഏകപക്ഷീയമാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഇതോടെ കെഎസ്ആർടിസിക്ക് കോടികളുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ. മുന്‍പ് ഈ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ അതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും കെഎസ്ആർടിസിയും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ക്ഷാമബത്ത വിതരണം നയപരമായ വിഷയമാണെന്നും അതിൽ തീരുമാനമെടുക്കാൻ കെഎസ്ആർടിസിക്ക് അധികാരം ഉണ്ടെന്നും സർക്കാർ വാദിച്ചിരുന്നു. വിരമിച്ച ജീവനക്കാർക്ക് ഉയർന്ന നിരക്ക് നൽകുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് കെഎസ്ആർടിസി കോടതിയിൽ അറിയിച്ചു.
എന്നാൽ പണപ്പെരുപ്പം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ വ്യത്യസ്ത നിരക്കുകൾ ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തൊഴിലാളി യൂണിയനുകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വി. ചിദംബരേഷ്, അഭിഭാഷകൻ വിപിൻ നായർ എന്നിവർ കോടതിയിൽ ഹാജരായി.




