തൃശ്ശൂർ: കുന്നംകുളം മുൻസിപ്പാലിറ്റിയിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വലിയ ആശയക്കുഴപ്പത്തിന്റെയും പ്രതിഷേധത്തിന്റെയും പിന്നാലെ കല്ലുകടിയായി മാറി.
മുനിസിപ്പാലിറ്റിയിലെ 39 വാർഡുകളിൽ വെറും 22 വാർഡുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്താൻ കഴിഞ്ഞിരിക്കുന്നത്. ആർത്താറ്റ് മേഖലയിൽ മാത്രം ഏഴ് വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ സാധിച്ചിട്ടില്ല.കഴിഞ്ഞ ദിവസം കോൺഗ്രസ് പട്ടികയിൽ ഉൾപ്പെടുത്തിയ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടെ വന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കി.
പ്രതിഷേധം രൂക്ഷമായതോടെ ഇവരെ പട്ടികയിൽ നിന്ന് പിൻവലിക്കേണ്ടി വന്നു. ബ്ലോക്ക്, വാർഡ് തല കമ്മിറ്റികളിൽ നിന്ന് ഉയർന്നതായിരുന്ന ശുപാർശകൾ അവഗണിച്ച് ജില്ലാ നേതൃത്വത്തിന്റെ അനാവശ്യ ഇടപെടലുകൾ സ്ഥാനാർത്ഥി പട്ടികയിൽ കലാപത്തിന് കാരണമായതായി പ്രവർത്തകർ ആരോപിക്കുന്നു. പല വാർഡുകളിലും വിമതരുടെ സാന്നിധ്യം രൂക്ഷമാണെന്നും പാർട്ടി പ്രവർത്തകർ പറയുന്നു.
ഒരുകാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന കുന്നംകുളം മുനിസിപ്പാലിറ്റി ഇന്ന് സ്ഥാനാർത്ഥികളെ കണ്ടെത്താൻ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലാണ്. ആൽത്തറ–വടുതല മേഖലയിൽ കോൺഗ്രസ് നേതാവ് ഒ. അബ്ദുൽ റഹ്മാൻകുട്ടിയുടെ അനാവശ്യ ഇടപെടലുകൾ പട്ടിക തകർക്കാൻ കാരണമായതായും വിമതർ ആരോപിക്കുന്നു. സംവരണ സീറ്റുകളിലും മികച്ച സ്ഥാനാർത്ഥികളെ ഒഴിവാക്കിയെന്നാരോപണം ശക്തമാണ്.
ഇതിനിടെ എൽഡിഎഫും എൻഡിഎയും നേരത്തെ തന്നെ മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് മുമ്പോട്ട് നീങ്ങിയിരിക്കുകയാണ്. അവസാനം ഘട്ടത്തിലും സ്ഥാനാർത്ഥികളെ കണ്ടെത്താൻ നട്ടംതിരിയുന്ന അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം.




