റിയാദ്: വേനൽച്ചൂട് കനക്കുന്നതിിടെ വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി സൗദി സിവില്‍ ഡിഫന്‍സ്. വാഹനങ്ങള്‍ക്കുള്ളില്‍ തീപിടിത്തത്തിനും സ്‌ഫോടനത്തിനും കാരണമാകുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനില മൂലം ഇത്തരം വസ്തുക്കള്‍ അപകടകരമാകുകയും ജീവനും സ്വത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
പവര്‍ ബാങ്കുകള്‍, മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍, ലൈറ്ററുകള്‍, ഗ്യാസ് കാനിസ്റ്ററുകള്‍, പെര്‍ഫ്യൂം കുപ്പികള്‍, ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകള്‍ തുടങ്ങിയ വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍ ദീര്‍ഘനേരം വയ്ക്കരുതെന്ന് സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചു. കടുത്ത ചൂടില്‍ ഇവയ്ക്ക് തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ സാധ്യതയുണ്ടെന്നതിനാലാണ് നിരോധനം.
അടിയന്തര സാഹചര്യങ്ങളില്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവര്‍ 911 നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 998 നമ്പറിലും ബന്ധപ്പെടണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.






