വാഷിങ്ടൺ: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം വീണ്ടും രൂക്ഷമാകുകയാണ്. ചൈനീസ് ഉത്പന്നങ്ങൾക്ക് 155 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. നവംബർ ഒന്നിന് മുമ്പ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഒരു വ്യാപാരകരാറിൽ ഒപ്പുവയ്ക്കാത്ത പക്ഷമാണ് പുതിയ തീരുവ പ്രാബല്യത്തിൽ വരിക.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി അപൂർവ ധാതുക്കളുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെക്കുന്ന വൈറ്റ് ഹൗസ് ചടങ്ങിനിടെയായിരുന്നു ട്രംപിന്റെ പരാമർശം. ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാനും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനുമുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ കരാർ.
യുഎസിനെ മുമ്പ് ചൂഷണം ചെയ്ത നിരവധി രാജ്യങ്ങളുമായി തന്റെ ഭരണകൂടം പുതിയ വ്യാപാര കരാറുകൾക്ക് രൂപം നൽകിയതായി ട്രംപ് പറഞ്ഞു. അന്യായമായ വ്യാപാരരീതികളെ യുഎസ് ഇനി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള 55 ശതമാനം തീരുവകൾക്ക് പുറമേ, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം അധിക തീരുവയും നിർണായക സോഫ്റ്റ്‌വെയറുകൾക്ക് നവംബർ 1 മുതൽ കയറ്റുമതി നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു.
ഷി ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിൽ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും, ഇരു രാജ്യങ്ങൾക്കും ഗുണകരമായ കരാറിൽ എത്തുമെന്ന പ്രതീക്ഷയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഈ പ്രസ്താവനകളിന് പിന്നാലെ മലേഷ്യയിൽ യുഎസ്, ചൈനീസ് ഉദ്യോഗസ്ഥർ തമ്മിൽ അടുത്തിടെ ചർച്ചകൾ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ചൈന കഴിഞ്ഞ സെപ്റ്റംബറിൽ യുഎസിൽ നിന്ന് സോയാബീൻ ഇറക്കുമതി നിർത്തിയതിനെ തുടർന്നാണ് വ്യാപാരതർക്കം വീണ്ടും കടുത്തത്. ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം ഈ നിലപാടിനോടുള്ള യുഎസിന്റെ ശക്തമായ പ്രതികരണമായി വിലയിരുത്തപ്പെടുന്നു.










