നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലുകൾ മലയാള സിനിമയിൽ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കെ, കടുത്ത മറുപടിയുമായി സംവിധായകൻ അഭിലാഷ് പിള്ള രംഗത്തെത്തി. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ഉണ്ണി മുകുന്ദനെതിരെയും മുരളി കുന്നുംപുറത്തിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകരുത് എന്നാണ് ഉണ്ണി മുകുന്ദനെ ലക്ഷ്യം വെച്ച് അഭിലാഷ് പിള്ള പ്രതികരിച്ചത്. മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങൾ വന്നതിന് പിന്നാലെ അദ്ദേഹത്തെ താൻ വിളിച്ചിരുന്നുവെന്നും അബദ്ധം പറ്റിയതാണെന്ന മറുപടിയാണ് ലഭിച്ചതെന്നും അഭിലാഷ് വെളിപ്പെടുത്തി. മുരളിക്കൊപ്പം സിനിമ ചെയ്യരുതെന്ന് പലരും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സുമതി വളവ് എന്ന ചിത്രത്തിന് 14 കോടി രൂപ ബജറ്റ് വരുമെന്ന് കൃത്യമായി അറിയിച്ചിരുന്നതാണ്. സിനിമ പ്രതിസന്ധിയിലായ ഘട്ടത്തിൽ ഗോകുലം ഗ്രൂപ്പിനെ ഇതിലേക്ക് എത്തിച്ചത് താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുരളി കുന്നുംപുറത്തിന് പെട്ടെന്ന് വയലന്റാകുന്ന സ്വഭാവമുണ്ടെന്നും ‘വെള്ളം’ സിനിമയിലെ കഥാപാത്രത്തെപ്പോലെ വിഡ്രോവൽ സിൻഡ്രോം ആകാം ഇതിന് കാരണമെന്നും അഭിലാഷ് പരിഹസിച്ചു. കണക്കുകൾ സംസാരിക്കാൻ വരുമ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് പതിവ്. സാമ്പത്തികമായി തകർന്നെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പറയുന്ന മുരളി, രണ്ടാഴ്ച മുൻപാണ് ‘വെള്ളം’ സിനിമയുടെ തമിഴ് റീമേക്കിന് അഡ്വാൻസ് നൽകിയത്. കൂടാതെ തന്നിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുരളി കടം വാങ്ങിയിട്ടുണ്ടെന്നും അഭിലാഷ് പിള്ള വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മുരളിയുടെ വെളിപ്പെടുത്തലുകളെ തുടർന്നുണ്ടായ തർക്കം ഇതോടെ പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.




