ഹരിയാന: ഗുരുഗ്രാമിൽ സ്ത്രീധനത്തിൻ്റെ പേരിൽ പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. സംഭവത്തിൽ ഗുരുഗ്രാമിൽ റേഡിയോളജിസ്റ്റായ അരുൺ ശർമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുമാസം മുമ്പാണ് അരുണും ഇയാൾ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നഴ്സായിരുന്ന കാജലും തമ്മിലുള്ള വിവാഹം.
അരുൺ ശർമ്മയും നഴ്സായ കാജലും ഗുരുഗ്രാമിലെ ഒരു നഴ്സിംഗ് ഹോമിൽ സഹപ്രവർത്തകരായി ജോലി ചെയ്യുന്നതിനിടെയാണ് പരിചയപ്പെടുന്നത്. താമസിയാതെ ഇവർക്കിടെയിലുള്ള സൗഹൃദം പ്രണയമായി വളർന്നു. പിന്നാലെ കഴിഞ്ഞ നവംബറിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
വിവാഹത്തിന് പിന്നാലെ അരുൺ സ്ത്രീധനത്തിൻ്റെ പേരിൽ ശാരീകമായും മാനസികമായും കാജലിനെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. മാർച്ച് 4 ന് ഹോളി ദിനത്തിൽ, ഇരുവരും കാജലിൻ്റെ കുടുംബത്തോടൊപ്പം താമസിക്കാനെത്തി. ഇതിന് പിന്നാലെ രണ്ടാഴ്ച കഴിഞ്ഞയുടൻ മദ്യലഹരിയിലായിരുന്ന അരുൺ കാജലിനെ ശാരീരികമായി ആക്രമിച്ചു. പിറ്റേന്ന് രാവിലെ, അരുൺ കാജലിനെ സംസാരിക്കുവാനായി താഴേക്ക് കൊണ്ടുപോവുകയും ഇരുവരും തമ്മിൽ വീണ്ടും തർക്കം ഉണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെ കാജലിനെ മൂക്കിൽ നിന്നും രക്തം ഒലിക്കുന്ന നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ കാജലിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കാജലിൻ്റെ മരണത്തിന് പിന്നാലെ കുടുംബം ടോയ്ലറ്റിൽ നിന്ന് ഒരു സിറിഞ്ച് കണ്ടെത്തിയതായി അവകാശപ്പെട്ടു. അരുൺ വിഷം കുത്തിവച്ചതാണെന്ന് അവർ സംശയമുന്നയിച്ചതിന് പിന്നാലെ നടന്ന പൊലീസ് ചോദ്യം ചെയ്യലിൽ കാജലിന് വിഷം കുത്തി വച്ചിരുന്നതായി അരുൺ സമ്മതിച്ചു. തുടർന്ന്ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ബെഹ്ത ഹാജിപൂർ സ്വദേശിയായ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.






