ഉദയംപേരൂർ: മാങ്കായിക്കവലയ്ക്ക് സമീപം ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികൻ വൈക്കം ഉദയനാപുരം കുറ്റിവേലിത്തറ സ്വദേശിയായ അമൽ (29)യുടെ മൃതദേഹം ബുധനാഴ്ച തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി.
പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായി നടത്തിയ ദേഹപരിശോധനയിൽ 0.03 ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാം കഞ്ചാവും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രത്യേക കേസും രജിസ്റ്റർ ചെയ്തതായി ഹിൽപ്പാലസ് ഇൻസ്പെക്ടർ ടി.ജി. രാജേഷ് അറിയിച്ചു.
അപകടസമയത്ത് അമലിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കുലശേഖരമംഗലം ഇടവട്ടം വാളോർമംഗലം സ്വദേശിയായ അർജുൻ (29) അപകടത്തിൽ പരിക്കേറ്റിരുന്നു. ഇയാളിൽ നിന്ന് 3.10 ഗ്രാം എംഡിഎംഎയും 9.80 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. തുടർന്ന് അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് ഉദയംപേരൂരിൽ ബസ് സ്കൂട്ടറിലിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ അമൽ മരിക്കുകയായിരുന്നുവെന്നും അർജുൻ ചികിത്സയിലാണ്.





