ന്യൂഡൽഹി: ഡി.ആർ. കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ ജാഗ്രത ശക്തമാക്കി. ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, മറ്റ് പ്രവേശനകവാടങ്ങൾ എന്നിവിടങ്ങളിൽ പരിശോധനകൾ കടുപ്പിച്ചത്.
ഡി.ആർ. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പനി, ക്ഷീണം, തലവേദന, പേശിവേദന, ഛർദി, അതിസാരം, തൊണ്ടവേദന, അകാരണ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ എയർപോർട്ട് ഹെൽത്ത് ഓഫീസറെയോ ഹെൽത്ത് ഡെസ്കിനെയോ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ ഇന്ത്യയിൽ എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗവും ചേർന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു.
നിരീക്ഷണ സംവിധാനം ശക്തമാക്കൽ, രോഗവിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യൽ, ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് യോഗത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 2014-ലെ എബോള വ്യാപന സമയത്തും ഇന്ത്യ സമാന മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എഴുതിയത് വിവരമനുസരിച്ച്, പുതിയ എബോള വ്യാപനത്തിൽ ഇതുവരെ 139 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. സംശയിക്കുന്ന രോഗികളുടെ എണ്ണം 600 കടന്നതായും അദ്ദേഹം അറിയിച്ചു.
എബോളയുടെ അപൂർവ വകഭേദമായ “ബൂൻഡിബുഗോ” ആണ് നിലവിലെ വ്യാപനത്തിന് കാരണം. ഈ വകഭേദത്തിന് ഇതുവരെ വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്തതിനാൽ ലോകാരോഗ്യസംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2014 മുതൽ 2016 വരെ പടിഞ്ഞാറൻ ആഫ്രിക്കയിൽ ഉണ്ടായ എബോള വ്യാപനത്തിൽ 28,600-ലധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ രോഗം കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ എബോള വ്യാപനമായിരുന്നു അത്.






