തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ അനിൽ അക്കരയുടെ പരാതി. ലൈഫ് മിഷൻ തട്ടിപ്പിലെ ഇ.ഡി സമൻസില്‍ തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പരാതി നൽകിയത്. കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇ.ഡി ഡയറക്ടർക്കുമാണ് പരാതി നൽകിയത്. വിവേകിനു നൽകിയ സമൻസിൽ തുടർനടപടികൾ എടുക്കാത്തതിൽ വിശദീകരണം തേടി പരാതി നൽകുമെന്നും പക്ഷേ, പിണറായിയും നിർമലയും അധികാരത്തിൽ ഉള്ളിടത്തോളം ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും അനിൽ അക്കര ആരോപിച്ചിരുന്നു.
ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ പ്രതിയാകേണ്ടിയിരുന്ന ആളാണെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇടപെട്ട് കേസ് അട്ടിമറിച്ചതിന്റെ പ്രതിഫലമാണ് ‘കലുങ്ക്സാമി’യായി സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയമെന്നും അനിൽ അക്കര ആരോപിച്ചു. പ്രളയത്തിനു ശേഷം 1000 കോടിയാണ് യുഎഇ കേന്ദ്രീകരിച്ച് വിവേക്, സ്വപ്ന സുരേഷ്, ഐഎഎസ് ഉദ്യോഗസ്ഥനായ നൂഹ് എന്നിവരുടെ നേതൃത്വത്തിൽ പിരിച്ചത്. ഈ തുക കേരളത്തിലേക്ക് എത്തിക്കുമ്പോൾ 18% ജിഎസ്ടി ഉണ്ടായിരുന്നത് തോമസ് ഐസക്ക് ഒഴിവാക്കാമെന്ന് ഏറ്റിരുന്നു. അതിൽ തന്നെ 180 കോടി രൂപയുടെ അഴിമതിയാണ് ലക്ഷ്യമിട്ടത്. യുഎഇയിലെ വിവിധ ബാങ്കുകളിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് വിവേകാണെന്നും അനിൽ അക്കര പറഞ്ഞു.






