തിരുവനന്തപുരം: വീട്ടിലുണ്ടായ തർക്കത്തിനൊടുവിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. ചിറയിൻകീഴ് പെരുങ്ങുഴി കുഴിയം കോളനി തിട്ടയിൽ വീട്ടിൽ രതീഷാണ് (31) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. സഹോദരിയെ രതീഷ് അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതന്നാണ് വിവരം.
കുടുംബ വീടിന് സമീപത്തായാണ് സഹോദരങ്ങൾ താമസിക്കുനത്. ഇരുവരും ലഹരി ഉപയോഗിച്ച് പതിവായി ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സഹോദരിയോട് പണം ആവശ്യപ്പെട്ട് തുടങ്ങിയ സംസാരം തർക്കത്തിൽ കലാശിക്കുകയായിരുന്നതായി സമീപവാസി പറഞ്ഞു.
കഴുത്തിൽ വെട്ടേറ്റ രതീഷിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ജ്യേഷ്ഠൻ മഹേഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.




