മലപ്പുറം: വഴിക്കടവിൽ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ജ്യേഷ്ഠനെ അറസ്റ്റ് ചെയ്തു. മൊടപൊയ്ക സ്വദേശി വർഗീസ് (53) ആണ് മരിച്ചത്. സഹോദരൻ രാജു (57) നെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ അർധരാത്രിയോടെയായിരുന്നു കൊലപാതകം. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള ദീർഘകാല തർക്കമാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. ബിസിനസ് നടത്തുന്ന വർഗീസിനോട് രാജു നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നു. മദ്യലഹരിയിലാണ് അധികവും ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നത്. ഇന്നലെ പകലും രാജു പണം ആവശ്യപ്പെട്ടിരുന്നു. നൽകാതിരുന്നതിനെ തുടർന്ന് ഇരുവരും തർക്കത്തിലേർപ്പെട്ടു.
രാത്രിയിൽ കത്തിയുമായി വീട്ടിലെത്തിയ രാജു, ഭക്ഷണം കഴിച്ച് പുറത്തുവന്ന വർഗീസിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.






