തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി. വെള്ളിയാഴ്ച ആകെ 11.61 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇത് 2024 മേയ് 3-ലെ 11.59 കോടി യൂണിറ്റ് റെക്കോർഡ് മറികടന്നു. വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയർന്നു. ഇത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
കടുത്ത ചൂടിനെ തുടർന്ന് എസി, ഫാൻ എന്നിവയുടെ ഉപയോഗം വർധിച്ചതും പാചകവാതക ക്ഷാമം മൂലം വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം കൂടിയതുമാണ് ആവശ്യകത ഉയരാൻ കാരണം. കഴിഞ്ഞ വർഷത്തെക്കാൾ ദിനംപ്രതി ഏകദേശം 8 ദശലക്ഷം യൂണിറ്റ് അധികമായി ഉപയോഗിക്കുന്നതായി കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ആവശ്യകത ഉയർന്നതോടെ സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഉണ്ടായി. ഇത് മേയ് മാസത്തിലെ ഇന്ധന സർചാർജിൽ പ്രതിഫലിക്കുമെന്ന് സൂചനയുണ്ട്. യൂണിറ്റിന് കുറഞ്ഞത് 10 പൈസയെങ്കിലും അധികം ചുമത്തേണ്ടിവരുമെന്ന് വിലയിരുത്തുന്നു.
ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമാണ്. നിലവിൽ സംഭരണ ശേഷിയുടെ 37 ശതമാനം മാത്രമാണ് വെള്ളം ബാക്കിയുള്ളത്. ഇതോടെ ജലവൈദ്യുത ഉൽപാദനം കുറഞ്ഞു. രാത്രികാല വൈദ്യുതി ആവശ്യകത 300 മെഗാവാട്ട് കൂടി ഉയർന്നാൽ ലോഡ് നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. 6300 മെഗാവാട്ട് കടന്നാൽ സംസ്ഥാനത്തിന്റെ പ്രസരണ ശേഷി പരമാവധി എത്തും.
വടക്കൻ കേരളത്തിൽ ട്രാൻസ്ഫോർമറുകൾ കൂടുതൽ തകരാറിലായിട്ടുണ്ട്. ലോഡിലെ അതിവേഗ വ്യതിയാനമാണ് ഇതിന് കാരണം എന്നാണ് വിലയിരുത്തൽ. ട്രാൻസ്ഫോർമർ ഘടന മാറ്റേണ്ടതുണ്ടെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. വൈദ്യുതി പ്രതിസന്ധി വിലയിരുത്താൻ കെഎസ്ഇബി സിഎംഡിയുടെ നേതൃത്വത്തിൽ യോഗവും ചേർന്നു.




