തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന നിലയിലായിരുന്ന പ്രതിദിന ഉപഭോഗം 100.98 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. പരമാവധി വൈദ്യുതി ആവശ്യകത 5332 മെഗാവാട്ട് ആയിരുന്നു.
കേന്ദ്ര നിലയങ്ങളിൽ നിന്ന് 48.46 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമായപ്പോൾ, സംസ്ഥാനത്തിന്റെ ആകെ ഉൽപാദനം 19.54 ദശലക്ഷം യൂണിറ്റായി. ഇതിൽ 17.44 ദശലക്ഷം യൂണിറ്റ് ജലവൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിച്ചത്. ഇടുക്കിയിൽ നിന്ന് 6.08 ദശലക്ഷം യൂണിറ്റും ശബരിഗിരിയിൽ നിന്ന് 4.12 ദശലക്ഷം യൂണിറ്റും ഉൽപാദിപ്പിച്ചു.
അണക്കെട്ടുകളിൽ നിലവിൽ 1131.44 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം ലഭ്യമാണ്. ജൂൺ 1 ഓടെ കുറഞ്ഞത് 650 ദശലക്ഷം യൂണിറ്റ് കരുതൽ ശേഖരം ഉറപ്പാക്കേണ്ടതിനാൽ, ഇനി ശേഷിക്കുന്ന ജലം സൂക്ഷിച്ച് ഉപയോഗിക്കാനാണ് തീരുമാനം. അതിനാൽ വരും ദിവസങ്ങളിൽ ഏകദേശം 481 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം മാത്രമേ വിനിയോഗിക്കൂ.
ജലവർഷം അവസാനിക്കാൻ 26 ദിവസം ബാക്കി നിൽക്കെയാണ് നിലവിലെ ജലശേഖരം തൃപ്തികരമാണെന്ന് വിലയിരുത്തൽ. സൗരോർജത്തിൽ നിന്ന് 1.51 ദശലക്ഷം യൂണിറ്റ് വൈദ്യുതി കൂടി വിതരണ ശൃംഖലയിലേക്ക് എത്തുന്നുണ്ട്.




