കണ്ണൂർ: വൈദ്യുതി വകുപ്പ് ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതിത്തൂണുകൾ പൊട്ടിവീണാലും മന്ത്രിയെ വിളിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഉപഭോക്താക്കളെ ഇതിന്റെ പേരിൽ കുറ്റപ്പെടുത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങളാണ് പരമാധികാരികളെന്നും മന്ത്രിക്കും വൈദ്യുതി വകുപ്പ് ജീവനക്കാർക്കും ലഭിക്കുന്ന ശമ്പളം നൽകുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വകുപ്പിലെ 90 ശതമാനം ജീവനക്കാരും നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. ബാക്കിയുള്ളവരിലും മാറ്റം വരുത്തി 99.9 ശതമാനം ജീവനക്കാരും നല്ലവരാകണമെന്നാണ് തന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
ഇരിട്ടിയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃ ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വൈദ്യുതി ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള ഫോറം, ഓംബുഡ്സ്മാൻ സംവിധാനം, പരാതി നൽകേണ്ട രീതികൾ എന്നിവയെക്കുറിച്ചായിരുന്നു പരിപാടി.
പകൽ സമയത്ത് യൂണിറ്റിന് 10 പൈസയ്ക്ക് ലഭിക്കുന്ന വൈദ്യുതി രാത്രി 10 രൂപ നൽകിയാലും ലഭിക്കാത്ത സ്ഥിതിയാണെന്ന് മന്ത്രി പറഞ്ഞു. പകൽ സൗരോർജം ഉപയോഗിക്കാൻ കഴിയുമെങ്കിലും അത് രാത്രിയിലേക്ക് സംഭരിച്ചുവെക്കാനുള്ള സംവിധാനമില്ല. സൗരോർജം സംഭരിക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനാണ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.



