ഭുവനേശ്വർ: ഡൽഹിയിലെ വിദ്യാർഥി സമരത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച സംഭവത്തിൽ വിശദീകരണവുമായി മുൻ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. രാജിക്ക് രണ്ടാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. വിദ്യാർഥികളെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണെന്നും തനിക്ക് വിദ്യാർഥികളോട് വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
പദവികൾ തനിക്ക് നിർബന്ധമുള്ള കാര്യമല്ലെന്നും മന്ത്രിസ്ഥാനം രാജിവെച്ചത് സ്വന്തം തീരുമാനപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജി സംബന്ധിച്ച തീരുമാനം അറിയിച്ച് താൻ നേരിട്ട് പ്രധാനമന്ത്രിയെ സമീപിക്കുകയായിരുന്നു എന്നും പ്രധാൻ പറഞ്ഞു.
രാജ്യത്ത് 15നും 25നും ഇടയിൽ പ്രായമുള്ള ഏകദേശം 20 കോടി യുവാക്കളുണ്ടെന്ന് ധർമ്മേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി. 20 കോടി യുവാക്കൾ ഏതെങ്കിലും വിഷയത്തിൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുവന്നാൽ അതിന് മുന്നിൽ തന്റെ ഉത്തരവാദിത്തത്തിന് വലിയ പ്രസക്തിയില്ലെന്ന് പ്രധാനമന്ത്രിയോട് വിശദീകരിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പ്രധാനമന്ത്രി യുവാക്കളുമായി നേരിട്ട് ഇടപെടുകയായിരുന്നുവെന്നും പ്രധാൻ വ്യക്തമാക്കി.
രാജ്യത്തിന്റെ താൽപ്പര്യമാണ് എല്ലാറ്റിനും മുകളിലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായി പരിശോധിച്ചാൽ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയതും അതിനായി പോരാടിയതും യുവാക്കളാണ്. ഓരോ കാലഘട്ടത്തിലും അതത് കാലത്തെ യുവതലമുറയാണ് മാറ്റത്തിന് നേതൃത്വം നൽകുന്നതെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
ഭുവനേശ്വറിൽ നടന്ന പൊതുപരിപാടിയിലായിരുന്നു മുൻ കേന്ദ്രമന്ത്രിയുടെ പ്രതികരണം.











