അബുദാബി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച യു.എ.ഇ.യുടെ എണ്ണക്കപ്പലിന് ഇറാന്റെ ആക്രമണം. യു.എ.ഇ.യുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോകിന്റെ കപ്പലിന് ശനിയാഴ്ച രാവിലെയാണ് മിസൈൽ ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം.
ആഗോളതലത്തിലെ തന്ത്രപ്രധാനമായ ചരക്കുപാതയായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ധാരണ അന്തിമഘട്ടത്തിലെത്തിയ പശ്ചാത്തലത്തിലാണ് കപ്പലാക്രമണം. ഹോർമുസ് ഉടൻ തുറക്കുമെന്നും ഈയാഴ്ചയോടെ കപ്പൽഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നും യു.എസ്. നേരത്തെ അറിയിച്ചിരുന്നു.
കപ്പലിന് നേരെയുണ്ടായ ആക്രമണം യു.എൻ. രക്ഷാസമിതിയുടെ 2817-ാം പ്രമേയത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് യു.എ.ഇ. ആരോപിച്ചു. സ്വതന്ത്ര സമുദ്രഗതാഗതം ഉറപ്പാക്കുകയും അന്താരാഷ്ട്ര ജലപാതകളിൽ വാണിജ്യക്കപ്പലുകളെ ലക്ഷ്യമിടുന്നതിനെ എതിർക്കുകയും ചെയ്യുന്നതാണ് പ്രമേയം.
വാണിജ്യക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയും ഹോർമുസ് കടലിടുക്കിനെ സമ്മർദത്തിനും സാമ്പത്തിക ഭീഷണിക്കുമുള്ള ഉപാധിയാക്കുകയും ചെയ്യുന്നത് കടൽക്കൊള്ളയ്ക്ക് സമാനമാണെന്നും യു.എ.ഇ. ആരോപിച്ചു. സംഭവത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പശ്ചിമേഷ്യയിൽ ഇതുവരെ തങ്ങളുടെ 15 എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടതായി അഡ്‌നോക് അറിയിച്ചു. ഇതിൽ മൂന്നെണ്ണം ഈയാഴ്ച മാത്രം ആക്രമിക്കപ്പെട്ടതായും കമ്പനി വ്യക്തമാക്കി.
ഫെബ്രുവരി 28ന് ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം പിന്നീട് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. ജൂൺ 17ന് നിലവിൽവന്ന യു.എസ്.-ഇറാൻ ഇടക്കാല വെടിനിർത്തൽ കരാർ ശാശ്വതമാക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഹോർമുസിലെ കപ്പലാക്രമണം വീണ്ടും ആശങ്ക ഉയർത്തുന്നത്.











