പത്തനംതിട്ട: ഹരിതകർമസേന അംഗങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ പുതിയ സംരംഭ വികസന പദ്ധതി നടപ്പാക്കുന്നു. ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പദ്ധതി നടപ്പാക്കും.
ഹരിതകർമസേനാംഗങ്ങളുടെ നിലവിലെ വരുമാന സാഹചര്യം മെച്ചപ്പെടുത്തുകയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.
ഹരിതകർമസേന കൺസോർഷ്യങ്ങളുടെ നേതൃത്വത്തിൽ ചെറുകിട സംരംഭ യൂണിറ്റുകൾ രൂപീകരിക്കും. പ്ലാസ്റ്റിക് ശേഖരണം, തരംതിരിക്കൽ, റീസൈക്ലിങ് പ്രവർത്തനങ്ങൾ, ക്ലീനിങ് യൂണിറ്റുകൾ, ജൈവവളം നിർമാണം, പുനരുപയോഗ ഉൽപന്നങ്ങൾ, ഹോം കംപോസ്റ്റിങ് യൂണിറ്റുകൾ തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ ആരംഭിക്കാനാകും.
ഈ യൂണിറ്റുകൾക്ക് എംഎസ്എംഇ രജിസ്ട്രേഷൻ ലഭ്യമാക്കുകയും ബാങ്ക് വായ്പ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങൾ ഒരുക്കുകയും ചെയ്യും. ബിസിനസ് ആരംഭിക്കാൻ ആവശ്യമായ പ്രാരംഭ മൂലധനം, ഉപകരണങ്ങൾ വാങ്ങാനുള്ള സഹായം, ആറുമാസം വരെ പ്രവർത്തന മൂലധനം, പരിശീലനം, സാങ്കേതിക സഹായം എന്നിവയും പദ്ധതിയുടെ ഭാഗമായി നൽകും.
ഹരിതകർമസേനാംഗങ്ങൾക്ക് ബിസിനസ് മാനേജ്മെന്റ്, അക്കൗണ്ടിങ്, മാർക്കറ്റിങ്, ഉൽപന്ന വികസനം തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനവും നൽകും. ഉൽപന്നങ്ങളുടെ വിപണനത്തിനായി കുടുംബശ്രീ, ഹരിതകേരളം മിഷൻ തുടങ്ങിയ ഏജൻസികളുടെ സഹകരണവും ഉറപ്പാക്കും.
നിലവിൽ യൂസർ ഫീസ് ശേഖരണത്തിൽ മാത്രം ആശ്രയിക്കുന്ന ഹരിതകർമസേനാംഗങ്ങൾക്ക് സ്ഥിരമായ അധിക വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ സർക്കാരിന്റെ ലക്ഷ്യം. ഇതോടെ നഗര മാലിന്യ സംസ്കരണ സംവിധാനവും കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ.






