മുംബൈ: ബോംബെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പശ്ചിമ റെയിൽവേ അധികൃതർ മുംബൈ ബാന്ദ്രയിലെ ഗരീബ് നഗർ ചേരിയിൽ ആരംഭിച്ച കുടിയൊഴിപ്പിക്കൽ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം. പുനരധിവാസം ഉറപ്പാക്കാതെയുള്ള പൊളിക്കൽ നടപടിക്കെതിരെ രംഗത്തിറങ്ങിയ നാട്ടുകാർക്കും പൊലീസിനും ഇടയിൽ സംഘർഷമുണ്ടായി. ലാത്തിച്ചാർജിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപമുള്ള ഗരീബ് നഗർ മേഖലയിൽ ചൊവ്വാഴ്ച മുതലാണ് റെയിൽവേ അധികൃതർ വൻ സന്നാഹത്തോടെ പൊളിക്കൽ നടപടി ആരംഭിച്ചത്. റെയിൽവേയുടെ 5,200 ചതുരശ്ര മീറ്റർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുകയാണെന്ന വിശദീകരണത്തോടെയാണ് 500ഓളം കുടുംബങ്ങളുടെ കുടിലുകൾ ജെസിബി ഉപയോഗിച്ച് പൊളിക്കാൻ തുടങ്ങിയത്.
വർഷങ്ങളായി ഇവിടെ താമസിക്കുന്നവരെ പുനരധിവാസമില്ലാതെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധം കടുത്തതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ഇതിനിടെ ചിലർ കല്ലെറിഞ്ഞതായും സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഗരീബ് നഗർ സുന്നി മസ്ജിദ് പൊളിക്കാൻ ശ്രമിച്ചതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. പള്ളിക്കുള്ളിലെ സാധനങ്ങൾ മാറ്റാൻ പോലും സമയം നൽകാതെയാണ് അധികൃതർ നടപടിയെടുത്തതെന്ന് നാട്ടുകാർ ആരോപിച്ചു.
സിറ്റി പൊലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, ഗവൺമെന്റ് റെയിൽവേ പൊലീസ് എന്നിവരടങ്ങുന്ന വലിയ പൊലീസ് സന്നാഹമാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ബാബ ആശുപത്രിയിലും വി.എൻ ദേശായി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിൽ പങ്കെടുത്ത 10 പേരെ നിർമൽ നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും പ്രദേശത്ത് കനത്ത പൊലീസ് കാവൽ തുടരുന്നതായും അധികൃതർ അറിയിച്ചു.






