മസ്‌കറ്റ്: ഒമാനിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്ററിന്റെ വിവരങ്ങൾ പ്രകാരം, തിങ്കളാഴ്ച രാത്രി 10 മണി വരെ മുന്നറിയിപ്പ് പ്രാബല്യത്തിൽ തുടരും.ശക്തമായ ഇടിമിന്നലോടൊപ്പം കനത്ത മഴ, ചിലയിടങ്ങളിൽ മഞ്ഞുവീഴ്ച, കൂടാതെ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 28 മുതൽ 92 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
മസ്‌കറ്റ്, അൽ ദാഹിറ, അൽ ദാഖിലിയ, നോർത്ത്-സൗത്ത് അൽ ഷർഖിയ, നോർത്ത്-സൗത്ത് അൽ ബതിന, മുസന്ദം, അൽ ബുറൈമി, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിലാകെ കാലാവസ്ഥ അസ്ഥിരമാകുമെന്ന് വിലയിരുത്തുന്നു. ശക്തമായ മഴ മൂലം വാദികളിൽ മിന്നൽ വെള്ളപാച്ചിലിനുള്ള സാധ്യതയും ഉയരുന്നുണ്ട് .
അതേസമയം, ദോഫാർ ഗവർണറേറ്റിൽ താരതമ്യേന തീവ്രത കുറഞ്ഞ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വെള്ളം നിറഞ്ഞ വാദികൾ മുറിച്ചു കടക്കുന്നത് ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും മുന്നറിയിപ്പ് കാലയളവിൽ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട് .






