ലഖ്നൗ: ഉത്തർപ്രദേശിൽ സരയൂ നദിയിൽ മുതലയുടെ ആക്രമണത്തിൽ യുവാവിനെ കാണാതായതായി റിപ്പോർട്ട്. ഗ്രേറ്റർ നോയിഡ സ്വദേശി ദീപക് ശർമ (30) നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. മുതല ഇയാളെ കടിച്ചുവലിച്ച് കൊണ്ടുപോയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ വള്ളം ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയാണ് സംഭവം നടന്നത്. ഭാര്യാമാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തിൽ എത്തിയതായിരുന്നു ദീപക് ശർമ. മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള ചടങ്ങുകൾക്ക് ശേഷം നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. കൈകാലുകൾ കഴുകുന്നതിനിടെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട മുതല ഇയാളുടെ തലയിൽ കടിച്ചുവലിച്ച് കൊണ്ടുപോയതായി പറയുന്നു.
കുളിക്കാനിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ആക്രമണം നടന്നതായി ദൃക്സാക്ഷികൾ അറിയിച്ചു. നദിയിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് അവഗണിച്ചതായും അവർ പറഞ്ഞു. നാട്ടുകാരും വള്ളക്കാരും ചേർന്ന് ഉടൻ തന്നെ തെരച്ചിൽ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല.
സംഭവത്തെ തുടർന്ന് പൊലീസ്, ജില്ലാ ഭരണകൂടം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലും യുവാവിനെ കണ്ടെത്താനായില്ല. കൂടുതൽ പരിശോധനയ്ക്കായി ലഖ്നൗവിൽ നിന്നുള്ള സംസ്ഥാന ദുരന്തനിവാരണ സേനയെ കൂടി തെരച്ചിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.






