അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് പ്രതിഷേധം നടത്തിയ 21 കർഷകർക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. മോർബി ജില്ലയിലെ ജെത്പാറിൽ അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിന്റെ ഹൈടെൻഷൻ വൈദ്യുതി ട്രാൻസ്മിഷൻ ലൈനുകൾ സ്ഥാപിക്കുന്നതിനെതിരായ പ്രതിഷേധത്തിനിടെയാണ് മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചത്.
ഗതാഗതം തടസ്സപ്പെടുത്തിയതും നിയമവിരുദ്ധമായി സംഘം ചേർന്നതും ക്രിമിനൽ ഗൂഢാലോചനയിൽ ഏർപ്പെട്ടതുമടക്കമുള്ള കുറ്റങ്ങളാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. മോർബി ഇൻസ്പെക്ടർ നിലേഷ് എസ്. ഘേടിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, മോദിയുടെ ജന്മദിനത്തിൽ കോലം കത്തിച്ച് പ്രതിഷേധിച്ച സംഭവത്തിൽ ഉത്തർപ്രദേശിലും 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഷാംലി ജില്ലയിലെ ജിൻജാന പൊലീസ് സ്റ്റേഷൻ പരിധിയിലെ ദർഗാപൂർ ഗ്രാമത്തിലാണ് സംഭവം.
ഭാരതീയ സമാജ് രക്ഷക് യുവ മോർച്ച ദേശീയ അധ്യക്ഷൻ പ്രിൻസ് കോരി ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസ്. ഇതിൽ 11 പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഷാംലി ജില്ലാ ബിജെപി അധ്യക്ഷൻ സത്യേന്ദ്ര തോമർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കലാപം, പൊതുസേവകൻ പുറപ്പെടുവിച്ച നിയമാനുസൃത ഉത്തരവ് ലംഘിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഉത്തർപ്രദേശിൽ കേസെടുത്തിരിക്കുന്നത്.


