റിയാദ്: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ ശക്തമാകുന്ന സാഹചര്യത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയും ഇറാനും നയതന്ത്ര ചർച്ചകൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ജിയും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി.
ബുധനാഴ്ച നടന്ന ചർച്ചയിൽ മേഖലയിലെ നിലവിലെ രാഷ്ട്രീയവും സുരക്ഷാ സാഹചര്യങ്ങളും ഇരുനേതാക്കളും വിലയിരുത്തി. വർധിച്ചുവരുന്ന സംഘർഷാവസ്ഥ കുറയ്ക്കാനും സമാധാനാന്തരീക്ഷം നിലനിർത്താനും വേണ്ട നയതന്ത്ര നീക്കങ്ങൾ ചർച്ചയിൽ പ്രധാനമായി പരിഗണിച്ചു.
മേഖലയിൽ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും തുടരുമെന്ന കാര്യത്തിൽ ധാരണയായതായി റിപ്പോർട്ടുണ്ട്. പശ്ചിമേഷ്യയിലെ സങ്കീർണ്ണ വിഷയങ്ങളെ നയതന്ത്ര തലത്തിൽ സംയുക്തമായി നേരിടാനുള്ള സൗദി അറേബ്യയുടെയും ഇറാന്റെയും ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കത്തെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.




