കൊല്ലം: ഏരൂർ തോട്ടംമുക്ക് അട്ടക്കുളം പ്രദേശത്തെ റബ്ബർ പുരയിടത്തിൽ വൻ തീപിടിത്തം. ഏകദേശം പത്തേക്കറോളം റബ്ബർ കൃഷി പൂർണമായും കത്തി നശിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുനലൂരിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും തീ പടർന്ന പ്രദേശത്തേക്ക് വാഹനങ്ങളെത്തിക്കാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി.
ബ്ലോവറുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റ് തീ വേഗത്തിൽ പടരാൻ കാരണമായി. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. റബ്ബർ പുരയിടത്തിന് സമീപമുള്ള കോഴിഫാമിലേക്കും തീ പടർന്നു. ഫാമിലെ ഷെഡ്ഡുകൾ പൂർണമായും കത്തി നശിച്ചു. ടാപ്പിങ്ങിന് ഉപയോഗിച്ചിരുന്ന റബ്ബർ മരങ്ങളാണ് കൂടുതലായി നശിച്ചത്.
തൊഴിലാളികൾ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാകാം തീ പടർന്നതെന്ന സംശയത്തിലാണ് അധികൃതർ. കടയ്ക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി, അഞ്ചര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പുനലൂരിലെ ഫയർഫോഴ്സ് യൂണിറ്റിന് ചെറുവാഹനം ലഭ്യമല്ലാത്തത് ഉൾപ്രദേശങ്ങളിലെ അടിയന്തര സാഹചര്യങ്ങളിൽ വലിയ പ്രതിസന്ധിയാകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.






