തിരുവനന്തപുരം: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, ഇറാനിലേക്കു പോയ വിഴിഞ്ഞം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കാണാതായതായാണ് കുടുംബത്തിന്റെ പരാതി. വിഴിഞ്ഞം മുക്കോല കുഴിപ്പള്ളം വീട്ടിൽ തദേയൂസ് (52)നെ കുറിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയായി വിവരമൊന്നും ലഭിക്കുന്നില്ലെന്ന് ഭാര്യ എലിസബത്ത് റാണി പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ മാസം 18-നാണ് തദേയൂസ് ഇറാനിലെത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള 20 അംഗ സംഘത്തോടൊപ്പമാണ് യാത്ര പോയത്. രണ്ടാഴ്ച മുൻപാണ് അവസാനമായി വീട്ടിലേക്ക് ഫോൺ ചെയ്തത്. അന്ന് അവിടെ യാതൊരു പ്രശ്നവും ഇല്ലെന്നും സുരക്ഷിതരാണെന്നും അറിയിച്ചിരുന്നു.
എന്നാൽ പിന്നീട് സ്വയം പണം കണ്ടെത്തി മടങ്ങണമെന്ന് ഇറാൻ അധികൃതർ ആവശ്യപ്പെട്ടതായി പറഞ്ഞ് വിളിച്ചിരുന്നു. ടിക്കറ്റിനുള്ള പണം അയക്കാനും ആവശ്യപ്പെട്ടു. അതിനുശേഷം ബന്ധപ്പെടാൻ കഴിയാതെ പോയി. വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചിട്ടും പ്രതികരണം ലഭിച്ചിട്ടില്ല.
മുൻപും തദേയൂസ് മത്സ്യബന്ധന ജോലിക്കായി ഇറാനിൽ പോയിട്ടുണ്ടെന്ന് കുടുംബം പറയുന്നു. യാത്രയ്ക്കായി എടുത്ത കടബാധ്യതയും ഇപ്പോഴും തീർന്നിട്ടില്ല. സ്വന്തം വീടില്ലാത്ത സാഹചര്യത്തിലാണ് കുടുംബം കഴിയുന്നത്. മക്കളായ പ്രജിത്തും ആദർശും വിദ്യാർത്ഥികളാണ്.
സംഭവത്തിൽ മുഖ്യമന്ത്രി, എംപി എന്നിവർക്ക് നിവേദനം നൽകുമെന്ന് നഗരസഭാ കൗൺസിലർ പനിയടിമ ജോൺ അറിയിച്ചു.






