ബംഗളൂരു: ‘ഗേ ഡേറ്റിംഗ് ആപ്പ്’ വഴി യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് പണവും തട്ടിയെടുത്ത സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിൽ. ബെംഗളൂരു ചിക്കജാല സ്വദേശിയും സിവിൽ എഞ്ചിനീയറുമായ 27 വയസ്സുകാരനാണ് ആക്രമണത്തിന് ഇരയായത്. ദർശൻ, രാജേഷ് എന്നിവരടക്കം നാല് പേരെയാണ് യെലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തത്.
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പ്രതികൾ യുവാവിനെ ബാഗലൂർ റോഡിനടുത്തുള്ള പലനഹള്ളി ഗേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ എത്തിയ ഉടൻ യുവാവിനെ ബലംപ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് ഇയാളുടെ വ്യക്തിഗത വിവരങ്ങൾ വീട്ടുകാരെയും സുഹൃത്തുക്കളെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ യുവാവിന്റെ യു.പി.ഐ പാസ്‌വേഡ് കൈക്കലാക്കി ബാങ്ക് അക്കൗണ്ടിൽ നിന്ന് ഏകദേശം 15,000 രൂപ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ തലയിലും കഴുത്തിലും വയറിലും പരിക്കേറ്റ യുവാവ് സുഹൃത്തിനെ വിവരമറിയിച്ച് ചികിത്സ തേടി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. അറസ്റ്റിലായ നാല് പേരും പഠനം നിർത്തിയതും തൊഴിലില്ലാത്തവരുമാണെന്ന് പൊലീസ് അറിയിച്ചു.






