തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന ചർച്ചകൾക്കിടെ കെ. സുധാകരൻ, വി.ഡി. സതീശൻക്കെതിരെ പരോക്ഷ വിമർശനം. കോൺഗ്രസിൽ ഒരാൾ മാത്രം അല്ല, നിരവധി നേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഎൻഐയ്ക്ക് നൽകിയ പ്രതികരണത്തിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിരീക്ഷകരെ അറിയിച്ചിട്ടുണ്ടെന്നും ഒരു പ്രത്യേക പേരും നിർദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഒരു ഫോർമുല മുന്നോട്ട് വെച്ചിട്ടുണ്ടെന്നും അത് രഹസ്യമാണെന്നും സുധാകരൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയാകുന്നവർക്ക് എംഎൽഎമാരുടെ പിന്തുണ അനിവാര്യമാണെന്നും ഭൂരിപക്ഷം കണ്ടെത്തേണ്ടത് ബന്ധപ്പെട്ട നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നിലനിൽപ്പിന് എംഎൽഎമാരുടെ പിന്തുണ പ്രധാനമാണെന്നും അവർ പാർട്ടിയെ മുന്നോട്ട് നയിക്കണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
എംഎൽഎമാരുടെ ഭൂരിപക്ഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമോ എന്ന ചോദ്യത്തിന്, “അവർ കണ്ടെത്തട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായവും പരിഗണിക്കണം എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് അവസരം നൽകണമെന്ന ചോദ്യത്തിന്, അതിനെക്കുറിച്ച് അദ്ദേഹം സ്വന്തം അഭിപ്രായം പിന്നീട് പറയുമെന്ന് കെ. സുധാകരൻ വ്യക്തമാക്കി.




