കോഴിക്കോട്: തീവണ്ടികളിൽ നിരന്തരം മോഷണം നടത്തി വന്ന യുവാവ് പിടിയിലായി. മലപ്പുറം നിലമ്പൂർ സ്വദേശിയായ മുഹമ്മദ് സിഫിൽ (23) നെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. കാരയ്ക്കൽ–എറണാകുളം എക്‌സ്പ്രസിൽ യാത്രക്കാരന്റെ ഐഫോൺ മോഷ്ടിച്ചതും, യാത്രയ്ക്കിടെ ഫോൺ വിളിക്കാൻ വാങ്ങിയ മൊബൈൽ തിരികെ നൽകാതെ കടന്നുകളഞ്ഞതുമാണ് പ്രധാന കേസ്.
ഇതിനുപുറമേ എറണാകുളം-നിസാമുദ്ധീൻ എക്‌സ്പ്രസ് ട്രെയിനിൽ നിന്ന് ലാപ്ടോപ് ഉൾപ്പെട്ട ബാഗ് മോഷ്ടിച്ചതിനും പുതുച്ചേരി-മംഗലാപുരം എക്‌സ്പ്രസ് ജനറൽ കോച്ചിൽ നിന്നുള്ള ലാപ്ടോപ് ബാഗ് മോഷണത്തിനുമാണ് ഇയാൾക്കെതിരെ കേസുള്ളത്. ഇയാളിൽ നിന്ന് ഐഫോണും മറ്റൊരു മൊബൈൽ ഫോണും കണ്ടെടുത്തു. രണ്ട് ലാപ്ടോപ്പുകൾ കൂടി കണ്ടെത്താനുണ്ട്.
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ, ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും ഇയാളുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ബഷീർ പി.കെ., അനി എം.പി., ഡാൻസാഫ് അംഗങ്ങളായ ജോസ് പി.ബി., അഖിലേഷ്, സജികുമാർ, ആർ.പി.എഫ്. ഉദ്യോഗസ്ഥരായ എസ്.ഐ. എം.പി. ഷിനോജ് കുമാർ, എ.എസ്.ഐ.മാരായ കെ.എം. ഷിജു, കെ.സി. രഞ്ജിത്ത്, കെ.സി. രാധാകൃഷ്ണൻ, ഒ.പി. ബാബു എന്നിവർ ചേർന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.




