മഹാരാഷ്ട്രക്കാരിയാണെങ്കിലും തെന്നിന്ത്യൻ സിനിമാപ്രേമികളുടെ സ്വന്തം ‘ജോ’ ആണ് ജ്യോതിക. ദക്ഷിണേന്ത്യൻ സിനിമകളിലൂടെയാണ് താരം ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്. മലയാളി സംവിധായകൻ പ്രിയദർശൻ ഒരുക്കിയ ‘ഡോളി സജാ കേ രഖ്‌ന’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ജ്യോതികയുടെ അരങ്ങേറ്റം. അക്ഷയ് ഖന്ന നായകനായി 1998-ൽ വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സോഫീസിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാൽ, ആദ്യചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ തൻറെ കരിയർ തെന്നിന്ത്യൻ സിനിമയിലേക്ക് മാറ്റാൻ താരം തീരുമാനിക്കുകയായിരുന്നു. ഈ ഒരു തീരുമാനം ജ്യോതികയുടെ അഭിനയ ജീവിതത്തെയും വ്യക്തിജീവിതത്തെയും പൂർണ്ണമായി മാറ്റിമറിച്ചു.
സൊനാക്ഷി സിൻഹക്കൊപ്പം അഭിനയിക്കുന്ന ‘സിസ്റ്റം’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താൻ മുംബൈ വിട്ട് ചെന്നൈയിലേക്ക് ചേക്കേറിയതിനെക്കുറിച്ചും ചെന്നൈ എങ്ങനെ സ്വന്തം നാടായി മാറിയതിനെക്കുറിച്ചും ജ്യോതിക വികാരഭരിതയായി സംസാരിച്ചത്. തൻറെ കരിയറിലെ ഏറ്റവും ശക്തമായ വേഷങ്ങൾ നൽകിയത് തമിഴകമാണെന്ന് നടി നന്ദിയോടെ ഓർക്കുന്നു. ചിലപ്പോൾ നമ്മൾ വിചാരിക്കുന്ന കാര്യങ്ങളാവില്ല ജീവിതത്തിൽ സംഭവിക്കുകയെന്നും, ആദ്യ ബോളിവുഡ് ചിത്രം പരാജയപ്പെട്ടപ്പോൾ കരിയർ എങ്ങോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. എന്നാൽ ചെന്നൈയിലേക്ക് മാറാനുള്ള തീരുമാനം കൃത്യസമയത്ത് എടുത്ത ഒന്നായിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകം തന്നെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മുംബൈയിൽ തനിക്ക് നഷ്ടമായത് എന്താണോ, അതിനേക്കാൾ വലിയ സ്നേഹവും മികച്ച കഥാപാത്രങ്ങളുമാണ് ചെന്നൈയിൽ കാത്തിരുന്നതെന്നും ജ്യോതിക പറയുന്നു.
ചെന്നൈ എന്ന നഗരത്തെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അതൊരു പരമ്പരാഗതമായ നഗരമാണെന്നും താരം കൂട്ടിച്ചേർത്തു. തനിക്ക് ജീവിക്കാനുള്ള വക തന്നതും തന്നെ ഇന്നത്തെ നിലയിലാക്കിയതും ഒരു നല്ല കുടുംബം തന്നതുമെല്ലാം ചെന്നൈയാണ്. സിനിമയിൽ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത കഥാപാത്രമായും അന്ധയായുമൊക്കെ അഭിനയിക്കാൻ സാധിച്ചു. ഒരു നടി എന്ന നിലയിൽ തനിക്ക് ആഗ്രഹിക്കാവുന്ന എല്ലാത്തരം ആഴമുള്ള കഥാപാത്രങ്ങളും സമ്മാനിച്ച ചെന്നൈ തനിക്ക് ദൈവത്തിന്റെ ഒരു സമ്മാനമാണെന്നാണ് ജ്യോതിക വിശേഷിപ്പിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് താൻ ബോളിവുഡിൽ നിന്നും അകന്നു മാറാനുള്ള കാരണവും താരം ചടങ്ങിൽ വ്യക്തമാക്കി. അക്കാലത്ത് ഹിന്ദിയിൽ വലിയ വ്യത്യാസമൊന്നുമില്ലാത്ത ഒരേപോലെയുള്ള വേഷങ്ങളായിരുന്നു സ്ത്രീ കഥാപാത്രങ്ങൾക്കായി എഴുതപ്പെട്ടിരുന്നത്. എന്നാൽ നീണ്ട 26 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ബോളിവുഡിലേക്ക് മടങ്ങിയെത്തിയപ്പോൾ തികച്ചും വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളാണ് തന്നെ തേടിയെത്തുന്നത്. തെന്നിന്ത്യൻ സിനിമകളിൽ താൻ ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും കാരണമാണ് ഇപ്പോൾ ബോളിവുഡിൽ ഇത്രയും ഊഷ്മളമായ സ്വീകരണം ലഭിക്കുന്നത്. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും, കൃത്യസമയത്ത് കൃത്യമായ സ്ഥലത്ത് എത്തിപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടി പറയുന്നു.
അതേസമയം തന്റെ ജന്മനാടായ മുംബൈയെക്കുറിച്ച് സംസാരിക്കുമ്പോൾ നടി കൂടുതൽ വികാരധീനയായി. മുംബൈ എപ്പോഴും തന്റെ ഹൃദയത്തിലുണ്ടാകുമെന്നും താൻ വളർന്നതും പഠിച്ചതുമെല്ലാം ഇവിടെയായിരുന്നുവെന്നും താരം ഓർത്തെടുത്തു. സ്വന്തം സ്കൂളിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോൾ പോലും തനിക്ക് വലിയ ഗൃഹാതുരത്വം തോന്നാറുണ്ട്. മുംബൈയിലെ പാനിപൂരിയും ഭേൽപുരിയും ഹിന്ദി സംസാരിക്കുന്നതുമെല്ലാം തനിക്ക് ഒരുപാട് നഷ്ടമായ കാര്യങ്ങളാണെന്നും ജ്യോതിക ഓർമ്മിപ്പിച്ചു.






