തൃശൂർ: ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പിൽ മൂന്ന് പ്രധാന മുന്നണികളും നിരവധി ചെറിയ കക്ഷികളും ശക്തിപ്രദർശനത്തിനൊരുങ്ങുമ്പോൾ, രാഷ്ട്രീയ രംഗം അതീവചൂടുപിടിച്ചിരിക്കുകയാണ്. 46 വാർഡുകളുള്ള നഗരസഭയിൽ കാൽനൂറ്റാണ്ടായി ഭരണത്തിൽ തുടരുന്ന എൽ.ഡി.എഫ് വികസന നേട്ടങ്ങളും ദേശീയ സംസ്ഥാന തലത്തിലുള്ള അംഗീകാരങ്ങളും മുന്നോട്ട് വെച്ച് ഭരണതുടർച്ചയ്ക്കായി എത്തുകയാണ്. അസാധ്യമായ കാര്യങ്ങളും സാധ്യമാക്കിയെന്ന വാദമാണ് അവർ ഉയർത്തുന്നത്.
2000ൽ നഷ്ടമായ അധികാരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന യു.ഡി.എഫ്, കഴിഞ്ഞ 25 വർഷത്തെ ഭരണത്തിൽ നഗരം പിന്നോട്ട് പോയെന്ന വിമർശനവുമായി ശക്തമായ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്.
അതേസമയം, കേന്ദ്രം നടപ്പാക്കിയ വികസനങ്ങൾ മാത്രമേ ഗുരുവായൂരിൽ ഉണ്ടായിട്ടുള്ളു എന്ന വാദമാണ് എൻ.ഡി.എ, പ്രത്യേകിച്ച് ബിജെപി, പ്രചാരണത്തിന്റെ മുഖ്യ ആയുധമാക്കിയിരിക്കുന്നത്. പതിനെട്ടടവും പയറ്റിയുള്ള ഉയർന്ന പ്രചാരണവുമായി അവർ മുന്നേറുന്നു.
നാല് വാർഡുകളിൽ വീതം വെൽഫെയർ പാർട്ടിയും ആം ആദ്‌മി പാർട്ടിയും, ഒരു വാർഡിൽ എസ്.ഡി.പി.ഐയും മത്സരിക്കുന്നു. മൂന്ന് മുന്നണികളിലും വിമതർ ഉണ്ടാകുന്നത് ഗുരുവായൂർ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി മാറിയിരിക്കുകയാണ്. കാൽ നൂറ്റാണ്ടായി തുടർഭരണമാണ് എങ്കിലും ഏറ്റവും കൂടുതൽ സ്വാതന്ത്രസ്ഥാനർത്തികളെ നിർത്തുന്നത് എൽ.ഡി.എഫ് ആണ്.




