തിരുവനന്തപുരം: ജി. സുധാകരനും ടി.കെ. ഗോവിന്ദനും പാർട്ടിയോട് വഞ്ചന കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എതിരാളികളുമായി ചേർന്ന് പാർട്ടിയെ ദുർബലപ്പെടുത്താൻ ഇവർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ജി. സുധാകരനെ പാർട്ടി ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും എല്ലാ ഘട്ടങ്ങളിലും അദ്ദേഹത്തിന് നല്ല പരിഗണന നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 75 വയസ്സെന്ന പ്രായപരിധി പാർട്ടി കോൺഗ്രസ് എടുത്ത തീരുമാനമാണെന്നും അത് എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ പാർട്ടി ഇപ്പോഴും സുധാകരനെ എല്ലാ കാര്യങ്ങളിലും ഉൾപ്പെടുത്തുന്നുണ്ടെന്നും ജില്ലാ കമ്മിറ്റി ഓഫീസിൽ അദ്ദേഹത്തിനായി പ്രത്യേക മുറി ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അദ്ദേഹവുമായി ബന്ധപ്പെടാൻ താൻ പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി വിവാദത്തെയും മുഖ്യമന്ത്രി പരാമർശിച്ചു. എം.വി. ഗോവിന്ദന്റെ ഭാര്യയായതിനാലല്ല പി.കെ. ശ്യാമളയ്ക്ക് സീറ്റ് നൽകിയതെന്നും മത്സരിക്കാനുള്ള എല്ലാ യോഗ്യതയും അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.കെ. ശ്യാമള പാർട്ടിയിൽ ദീർഘകാല പ്രവർത്തന പരിചയമുള്ള വ്യക്തിയാണെന്നും ഡിവൈഎഫ്‌ഐയിൽ പ്രവർത്തിച്ചതിനുശേഷമാണ് അവർ വളർന്ന് വന്നതെന്നും തദ്ദേശ ഭരണ രംഗത്തും മികച്ച പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






