സുഡാൻ: ദർഫാറിലെ ഭീകര സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നതിനിടെ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ജർമ്മനി, ജോർദാൻ, ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ മുന്നോട്ട് വന്നു. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ദർഫാർ പ്രദേശം കൈയടക്കിയതിനെ തുടർന്ന് എൽ ഫാഷറിലെ ഒരു ആശുപത്രിയിൽ മാത്രം 450 പേരെ കൂട്ടക്കൊല ചെയ്തു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വംശീയ അക്രമങ്ങളും ലൈംഗിക അതിക്രമങ്ങളും വ്യാപകമായി നടക്കുന്നുവെന്ന മുന്നറിയിപ്പുകളും ലഭിച്ചിട്ടുണ്ട്. സുഡാൻ സൈന്യമായ സുഡാൻ ആംഡ് ഫോഴ്‌സസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് താൽക്കാലികമായി പിന്മാറിയതായി സൈനിക മേധാവി അബ്ദുൾ ഫത്താ അൽ ബുർഹാൻ അറിയിച്ചു.
ആക്രമണങ്ങളും തുടർച്ചയായ യുദ്ധവും കാരണം 1.4 കോടി പേർ കുടിയൊഴിഞ്ഞു. പലയിടങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങൾ ഉയർന്ന നിലയിലാണ്. ആർ.എസ്.എഫ് സേന നിരപരാധികളെ വെടിവെക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ അന്താരാഷ്ട്ര സമ്മർദ്ദം ഉയർന്നു. യുദ്ധവിരാമത്തിനുള്ള ആഹ്വാനം തൽഫലം ഉണ്ടാക്കുമോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.




