തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കുന്നതിനായി സമയം ആവശ്യപ്പെടുമെന്ന് എസ്.ഐ.ടി അറിയിച്ചു. ശബരിമലയിലെ ദ്വാരപാലക സ്വർണ്ണപ്പാളികൾ ജയറാമിന്റെ വീട്ടിലേക്ക് പോറ്റി കൊണ്ടുപോയിരുന്നു എന്നതാണ് കേസിൽ ഉയർന്ന ആരോപണം. കേസിൽ ജയറാം സാക്ഷിയായിരിക്കും എന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയറാം പോലുള്ള പ്രമുഖരെയും പോറ്റി കബളിപ്പിച്ചതായി എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിയായ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അന്വേഷണസംഘം അപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലേക്കായിരിക്കും അപേക്ഷ. ശബരിമല സന്നിധാനത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിനുശേഷമേ തുടർ അറസ്റ്റുകളിലേക്ക് നീങ്ങൂമെന്ന് എസ്.ഐ.ടി വ്യക്തമാക്കി.
പത്മകുമാറിന്റെ വീട്ടിൽ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത രേഖകൾ പരിശോധിക്കുന്നതും തുടരുകയാണ്. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ അന്നത്തെ ഭരണനേതൃത്വവുമായി സ്വർണക്കൊള്ളയെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.






