തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയും ഗ്രാമിന് 790 രൂപ ഇടിഞ്ഞ് 14,720 രൂപയുമായി. ഇന്നലെ പവൻ വിലയിൽ 5,240 രൂപ കുറഞ്ഞ് 1,24,080 രൂപയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവിലയിൽ ഇത്രയും വലിയ ഇടിവ് സംഭവിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു.
അതേസമയം, ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും ഡോളറിന്റെ മൂല്യത്തകർച്ചയും അടക്കമുള്ള കാരണങ്ങളാൽ വില ആടിയുലയുമ്പോൾ ഉപഭോക്താക്കൾ സ്വർണം വാങ്ങൽ തീരുമാനം നീട്ടിവയ്ക്കുകയാണ്. വിലയിലെ ചാഞ്ചാട്ടത്താൽ വിൽപ്പന കുത്തനെ കുറയുകയാണെന്ന് ജുവലറി ഉടമകൾ പറയുന്നത്.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയിൽ മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഔൺസിന് 5,560 ഡോളർ വരെ ഉയർന്ന് റെക്കാഡിട്ട രാജ്യാന്തര സ്വർണ വില ഇന്നലെ 5,000 ഡോളറിലേക്കാണ് മൂക്കുകുത്തിയത്. ഇതോടെയാണ് കേരളത്തിലും വില ഇടിഞ്ഞത്.



