തൃശ്ശൂർ: ഇടത് അനുകൂല സംഘടനാ നേതാവിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട സർക്കാർ നടപടിയെ തുടർന്ന് ജില്ലാ പ്ലാനിങ് ബോർഡ് ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് പി കെ സബ്‌നയെ ജോലിയിൽ നിന്ന് ഒഴിവാക്കിയ തീരുമാനം വിവാദമായി.
സംസ്ഥാന പ്ലാനിങ് ബോർഡ് ആസ്ഥാനത്ത് നിന്ന് വൈസ് ചെയർപേഴ്‌സന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ എൻ.ഡി. അജീഷിനെ തൃശ്ശൂരിലേക്ക് മാറ്റി നിയമിച്ചതിനെ തുടർന്നാണ് സബ്‌നയെ ഡിസ്‌ചാർജ് ചെയ്യുന്നതെന്നായിരുന്നു സർക്കാർ ഉത്തരവ്. തൃശ്ശൂർ ജില്ലാ പ്ലാനിങ് ബോർഡ് ഓഫീസിൽ ഒഴിവില്ലാത്തതിനാലാണ് നടപടി സ്വീകരിച്ചതെന്നും ഉത്തരവിൽ പറയുന്നു.
സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് സബ്‌ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന് ട്രിബ്യൂണൽ ഈ നടപടിക്ക് സ്റ്റേ അനുവദിച്ചതായാണ് വിവരം.
കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങൾ പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നും, ആവശ്യമായ സാഹചര്യങ്ങളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ വീണ്ടും അപേക്ഷിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ അങ്ങനെ ചെയ്യുകയാണെങ്കിൽ പ്രൊബേഷൻ വീണ്ടും പൂർത്തിയാക്കേണ്ടി വരുമെന്നാണ് വ്യവസ്ഥ.
പിഎസ്‌സി റാങ്ക് പട്ടിക വഴി നിയമനം ലഭിച്ച തനിക്ക് നീതി ലഭിച്ചില്ലെന്ന് സബ്‌ന ആരോപിച്ചു. അഞ്ച് വർഷമായി സ്ഥിരം ജീവനക്കാരിയായ താൻ ജോലിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത് അന്യായമാണെന്നും അവർ വ്യക്തമാക്കി.
ഭർത്താവ് പ്രവാസിയാണെന്നും കുടുംബം ആശ്രയിക്കുന്നത് തനിക്കാണെന്നും പരാതിയിൽ പറയുന്നു. സർക്കാർ നടപടി റദ്ദാക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.






