തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ ശക്തമായ വിപണി ഇടപെടലുമായി സർക്കാർ. നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്.) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.
ആദ്യഘട്ടത്തിൽ 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിയിട്ടുണ്ട്. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ആവശ്യാനുസരണം കൂടുതൽ സവാള വിപണിയിലെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതൽ 80 രൂപ വരെ ഉയർന്ന കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ വിപണികൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടൽ വ്യാപിപ്പിക്കും.
നാസിക്, കർണാടക ഉൾപ്പെടെയുള്ള പ്രധാന ഉൽപാദന കേന്ദ്രങ്ങളിലെ വിലവർധന, മൊത്തവ്യാപാരികളുടെ സംഭരണം, കർഷകരിൽ നിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്ത സാഹചര്യം എന്നിവയാണ് വില ഉയരാൻ പ്രധാന കാരണങ്ങളെന്ന് മന്ത്രി പറഞ്ഞു.
ഹോർട്ടികോർപ്പും സപ്ലൈകോയും സംയുക്തമായാണ് സവാള വിതരണം ഏകോപിപ്പിക്കുക. ഹോർട്ടികോർപ്പിന്റെ മൊബൈൽ ഔട്ട്ലെറ്റുകളും വിൽപ്പനയ്ക്കായി ഉപയോഗിക്കും. സവാള നശിച്ചുപോകാതിരിക്കാൻ വാഴക്കുളത്തെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സംഭരണ സൗകര്യങ്ങളും പ്രയോജനപ്പെടുത്തും.
അതേസമയം, പ്രളയബാധിത കർഷകർക്ക് സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികളും സർക്കാർ ഊർജിതമാക്കിയതായി മന്ത്രി അറിയിച്ചു. വിളനാശത്തിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഫിസിക്കൽ വെരിഫിക്കേഷനിലൂടെ നഷ്ടത്തിന്റെ തോത് നിർണയിച്ചശേഷം വിള ഇൻഷുറൻസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിലൂടെ അർഹരായ കർഷകർക്ക് സഹായം നൽകും.
കഴിഞ്ഞ അഞ്ച് വർഷമായി പ്രകൃതിക്ഷോഭ വിളനാശവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള ഏകദേശം 120 കോടി രൂപയുടെ കുടിശ്ശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി. നിലവിലെ കൃഷിനാശത്തിന്റെ പശ്ചാത്തലത്തിൽ 110 കോടി രൂപയുടെ അടിയന്തര സഹായം അനുവദിക്കണമെന്നും കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നാളികേര മേഖലയെ ശക്തിപ്പെടുത്താൻ 500 കോടി രൂപയുടെ പ്രത്യേക നാളികേര പുനരുജ്ജീവന പദ്ധതി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ നാളികേര വികസന പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.












