ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഫുക്കെറ്റ്–ഡൽഹി എയർബസ് എ320 വിമാനം 36,000 അടി ഉയരത്തിൽനിന്ന് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ്-ഇൻ-കമാൻഡിന്റെ ശരീരത്തിൽ ലഹരിവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവം ഗുരുതര ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി), ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (ഡിജിസിഎ) ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വിമാനം 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ നിമിഷങ്ങൾക്കുള്ളിൽ പച്ച, നീല, മഞ്ഞ എന്നീ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും മർദ്ദം നഷ്ടപ്പെട്ടതാണ് പ്രധാന സാങ്കേതിക തകരാറായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും വിമാനത്തിന് ഉയരവ്യതിയാനം സംഭവിക്കുകയും ചെയ്തു.
വിമാനം സുരക്ഷിതമായി നിലത്തിറക്കിയതിന് പിന്നാലെ രണ്ട് പൈലറ്റുമാരും ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയരായി. പരിശോധനാഫലം തൃപ്തികരമായിരുന്നെങ്കിലും പിന്നീട് നടത്തിയ ലഹരിവസ്തു പരിശോധനയിൽ പൈലറ്റ്-ഇൻ-കമാൻഡിന്റെ ഫലം പോസിറ്റീവായി. തുടർന്ന് നടത്തിയ ലബോറട്ടറി രക്തപരിശോധനയിലും ലഹരിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
145 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കൊൽക്കത്ത റീജിയണിൽ പ്രവേശിച്ചതിന് പിന്നാലെയാണ് മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും തകരാർ സംഭവിച്ചത്. വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് പെട്ടെന്ന് താഴേക്ക് പതിച്ചെങ്കിലും, അന്നത്തെ ഫ്ളയിങ് പൈലറ്റായിരുന്ന കോ-പൈലറ്റാണ് പ്രതിസന്ധിയോട് ആദ്യം പ്രതികരിച്ചത്. പിന്നീട് ക്യാപ്റ്റൻ നിയന്ത്രണം ഏറ്റെടുത്തു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിമാനം വീണ്ടും നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ആദ്യം ബ്ലൂ ഹൈഡ്രോളിക് സംവിധാനം പ്രവർത്തനക്ഷമമായി. ഏതാനും സെക്കൻഡുകൾക്ക് ശേഷം യെല്ലോ, ഗ്രീൻ ഹൈഡ്രോളിക് സംവിധാനങ്ങളും പുനഃസ്ഥാപിക്കപ്പെട്ടു. തകരാർ സംഭവിച്ച് നിമിഷങ്ങൾക്കുള്ളിൽ സാധാരണ ഫ്ളൈറ്റ് കൺട്രോൾ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായതായും റിപ്പോർട്ടിലുണ്ട്.
അതേസമയം, യാത്രയ്ക്കിടെ സീറ്റ് ബെൽറ്റ് അഴിച്ചിരുന്ന ചില യാത്രക്കാരും ജീവനക്കാരും വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതിനെ തുടർന്നുണ്ടായ ശക്തമായ കുലുക്കത്തിൽ ക്യാബിനിൽ തെറിച്ചുവീണു. വിമാനം നിലത്തിറങ്ങിയതിന് പിന്നാലെ നാല് ജീവനക്കാർ ഉൾപ്പെടെ 24 പേർക്ക് വൈദ്യസഹായം ആവശ്യമായി വന്നു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ വിമാനത്തിന്റെ ക്യാബിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. സീലിങ് പാനലുകൾ തകർന്നതിനു പുറമെ ഓവർഹെഡ് ബിന്നുകൾ ഇളകിമാറുകയും എമർജൻസി എക്സിറ്റ് ഹാൻഡിൽ തകരുകയും ജീവനക്കാരുടെ ഇരിപ്പിടം വളയുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി ഫ്ളൈറ്റ് റെക്കോർഡർ ഡൗൺലോഡ് ചെയ്ത് വിശദമായി വിശകലനം ചെയ്തുവരികയാണെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.












