ന്യൂഡൽഹി: സിപിഐഎം പോളിറ്റ് ബ്യൂറോയുടെ രണ്ട് ദിവസത്തെ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും. കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായാണ് പിബി യോഗം നടക്കുന്നത്. വിശാല സംസ്ഥാന സമിതിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും.
കേരളത്തിലും ബംഗാളിലും പാർട്ടി നടപ്പാക്കേണ്ട തിരുത്തൽ നടപടികൾക്ക് പിബി രൂപം നൽകും. കേരളത്തിലെ മുന്നണിക്കുള്ളിലെ തർക്കങ്ങളും യോഗത്തിൽ ചർച്ചയായേക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യവും പിബി വിലയിരുത്തും.
കേരളത്തിലും ബംഗാളിലും പാർട്ടി തിരുത്തൽ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് പിബി യോഗം ചേരുന്നത്. വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് പിബിയിൽ ചർച്ചയാകുമോ എന്നതും ശ്രദ്ധേയമാണ്.
പിണറായി വിജയന്റെ ചില പരാമർശങ്ങളിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പിണറായി വിജയനെ പിന്തുണച്ച സാഹചര്യത്തിൽ വിഷയം പിബിയിൽ ഉന്നയിക്കുമോ എന്നതിലാണ് ആകാംക്ഷ. സിപിഐയെ ഒപ്പം നിർത്തി മുന്നോട്ട് പോകണമെന്ന നിലപാടാണ് പാർട്ടിയിലെ ഭൂരിപക്ഷത്തിനുമെന്നാണ് വിവരം.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ എൽഡിഎഫിൽ തിരക്കിട്ട നീക്കങ്ങൾ തുടരുകയാണ്. സിപിഐഎമ്മും സിപിഐയും തമ്മിൽ ആദ്യം അനൗദ്യോഗിക ചർച്ച നടത്തും. നേതാക്കൾ തമ്മിൽ പ്രാഥമിക ധാരണയിലെത്താനാണ് ശ്രമം.
പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിച്ചിടാമെന്ന സിപിഐഎമ്മിന്റെ ഫോർമുലയും സിപിഐ പരിഗണിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം രേഖാമൂലം ഉറപ്പുനൽകണമെന്നാണ് സിപിഐയുടെ ആവശ്യം.


