ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും സി.ജെ.പി പ്രതിഷേധം. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകൻ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്. അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കുറ്റം പരസ്യമായി സമ്മതിക്കുന്ന സാഹചര്യത്തിലും ബി.ജെ.പിയുടെ നിർദേശപ്രകാരം ഡൽഹി പോലീസ് നടപടിയെടുക്കുന്നില്ലെന്നാണ് സി.ജെ.പിയുടെ ആരോപണം. നിഷു ആസാദിനും പിതാവ് സഞ്ജയ് കുമാറിനുമൊപ്പം പാർട്ടി ഉറച്ചുനിൽക്കുമെന്ന് അശുതോഷ് രങ്ക പറഞ്ഞു.
കുറ്റാരോപിതർ ഡൽഹിയിൽ പരസ്യമായി വിലസുന്നത് എന്തുകൊണ്ടാണെന്ന് സൗരവ് ദാസ് ചോദിച്ചു. സി.ജെ.പി പ്രതിഷേധത്തിനിടെ ആളുകളെ ആക്രമിച്ചത് തങ്ങളാണെന്ന് കുറ്റാരോപിതർ തന്നെ പരസ്യമായി അവകാശപ്പെടുന്നുണ്ടെന്നും പെൺകുട്ടികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ഡൽഹി പോലീസ് മറുപടി പറയണമെന്നും പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്നും സൗരവ് ദാസ് വ്യക്തമാക്കി. പോലീസിന്റെ ഇന്നത്തെ നിലപാട് കൂടി വിലയിരുത്തിയ ശേഷം തുടർപ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സി.ജെ.പി പ്രതിഷേധത്തിന് പിന്തുണയുമായി ആസാദ് സമാജ് പാർട്ടി-കാൻഷി റാം പ്രസിഡന്റ് ചന്ദ്രശേഖർ ആസാദും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി.
കേസിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതായും സി.ജെ.പി ആരോപിച്ചു. സഞ്ജയ് കുമാറിന്റെ തലയ്ക്ക് പരിക്കേൽപ്പിച്ചതായും വധശ്രമക്കുറ്റം ചുമത്തേണ്ട സാഹചര്യമുണ്ടായിട്ടും താൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടതായും സ്വയം ഹിന്ദുത്വ ഇൻഫ്ലുവൻസർ എന്ന് വിശേഷിപ്പിക്കുന്ന സ്വതന്ത്ര് ഭരദ്വാജ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ അവകാശപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ, ഡൽഹി മന്ത്രി കപിൽ മിശ്ര എന്നിവർ തന്റെ മൂത്ത സഹോദരന്മാരെപ്പോലെയാണെന്നും അവരുടെ പിന്തുണ തനിക്കുണ്ടെന്നും ഭരദ്വാജ് വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഭരദ്വാജിനെ പോലീസ് സ്റ്റേഷനിൽനിന്ന് വിട്ടയക്കാനും കർശന വകുപ്പുകൾ ചുമത്തുന്നത് തടയാനും മന്ത്രി കപിൽ മിശ്ര ഡൽഹി പോലീസിനുമേൽ സമ്മർദം ചെലുത്തിയതായി സി.ജെ.പി വക്താവ് സൗരവ് ദാസ് ആരോപിച്ചു. കപിൽ മിശ്രയുടെ രാജിയും സി.ജെ.പി ആവശ്യപ്പെട്ടു.
എന്നാൽ പിന്നീട് ആരോപണങ്ങളിൽനിന്ന് ഭരദ്വാജ് പിന്നോട്ടുപോയി. സംഭവത്തിൽ താൻ സ്വയം പ്രതിരോധിക്കുകയായിരുന്നുവെന്നാണ് എ.എൻ.ഐയോട് പറഞ്ഞത്. 10-15 പേർ തന്നെ വളഞ്ഞിരുന്നെന്നും സ്വയം പ്രതിരോധിക്കുന്നതിനിടെയാണ് സഞ്ജയ് കുമാറിന് പരിക്കേറ്റതെന്നും അദ്ദേഹം അവകാശപ്പെട്ടു. സഞ്ജയ് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ കൈവശം ഇതിന് തെളിവായ വീഡിയോ ഉണ്ടെന്നും ഭരദ്വാജ് പറഞ്ഞു.
ഡൽഹി പോലീസ് പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ട് പ്രകാരം സഞ്ജയ് കുമാറിന് ഗുരുതര പരിക്കുകളില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഭരദ്വാജ് അവകാശപ്പെട്ടു. രാഹുൽ ഗാന്ധിയടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോഡ്കാസ്റ്റ് ക്ലിപ്പ് വ്യാജമാണെന്നും കപിൽ മിശ്രയും ചിരാഗ് പസ്വാനും തനിക്ക് സഹോദരന്മാരെപ്പോലെയാണെന്ന പരാമർശം പരിഹാസരൂപത്തിൽ നടത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.


