ന്യൂഡൽഹി: ഇന്ത്യയുടെ അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-05 വഹിച്ച ജിഎസ്എൽവി എഫ്-17 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം. ജിഎസ്എൽവിയുടെ 19-ാം ദൗത്യമാണിത്.
ജനുവരിയിൽ പിഎസ്എൽവി സി-62 ദൗത്യം പരാജയപ്പെട്ടതിന് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണമാണിത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വിജയകരമായ ദൗത്യത്തിലൂടെ ഐഎസ്ആർഒ തിരിച്ചെത്തിയെന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത.
ഇഒഎസ്-05 എന്ന കോഡ് നാമം നൽകിയിരിക്കുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വൺ (ജിസാറ്റ്-വൺ) രാജ്യസുരക്ഷ, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ നിർണായക സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. ഭൂസ്ഥിര പരിക്രമണപഥത്തിൽ നിന്ന് മുഴുവൻ സമയവും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം.
2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നേരിട്ട് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലെത്തിക്കാൻ ജിഎസ്എൽവിക്ക് സാധിക്കാത്തതിനാൽ, അതിന് അൽപം താഴെയുള്ള ഭ്രമണപഥത്തിൽ റോക്കറ്റും ഉപഗ്രഹവും വേർപെടുകയായിരുന്നു. തുടർന്ന് ഉപഗ്രഹം സ്വന്തം പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് ശേഷിക്കുന്ന ദൂരം പിന്നിടും.
2021 ഓഗസ്റ്റ് 12ന് ഇതേ വിഭാഗത്തിലുള്ള ഉപഗ്രഹം വിക്ഷേപിക്കാനുള്ള ജിഎസ്എൽവി എഫ്-10 ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരമായി നിർമിച്ച പുതിയ ഉപഗ്രഹമാണ് ഇപ്പോൾ വിജയകരമായി വിക്ഷേപിച്ചത്.
പിഎസ്എൽവി സി-62ന്റെ മൂന്നാം ഘട്ടത്തിലെ തകരാറുമായി നേരിട്ട് ബന്ധമുള്ള ഘട്ടങ്ങളൊന്നും ജിഎസ്എൽവിയിൽ ഇല്ല. റോക്കറ്റും ഉപഗ്രഹവും നേരത്തെ തന്നെ തയ്യാറായിരുന്നെങ്കിലും പിഎസ്എൽവി ദൗത്യം പരാജയപ്പെട്ടതിനെ തുടർന്ന് തുടർ വിക്ഷേപണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
EOS-05 ദൗത്യം വിജയിച്ചതോടെ ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യത്തിനുള്ള ഒരുക്കങ്ങൾക്കും വേഗം കൂടും. ഗഗൻയാന്റെ ആദ്യ ദൗത്യം ഈ കലണ്ടർ വർഷം തന്നെ നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. മാർച്ചിന് മുമ്പായി ആറ് വിക്ഷേപണങ്ങൾ കൂടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.


