തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ മന്ത്രിയറിയാതെ ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ നീങ്ങിയെന്ന പരാതിയിൽ വിവാദം. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (DME) യോഗം വിളിച്ചതിലാണ് ആരോഗ്യമന്ത്രി കെ. മുരളീധരന് അതൃപ്തിയെന്നാണ് വിവരം.
പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് DME യോഗം വിളിച്ചതെന്നാണ് റിപ്പോർട്ട്. ജൂലൈ 28ന് പ്രിൻസിപ്പൽ സെക്രട്ടറി DMEയ്ക്ക് കത്തയച്ചതിന് പിന്നാലെ ഓഗസ്റ്റ് ഒന്നിന് യോഗം വിളിക്കുകയായിരുന്നു.
പെൻഷനേഴ്സ് ലീഗ് ഇടത് സർക്കാരിന് നൽകിയ നിവേദനത്തിലെ അവസാന ആവശ്യങ്ങളിലൊന്നായിരുന്നു മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച വിഷയം. പ്രാദേശിക വിഷയങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അടങ്ങിയ നിവേദനത്തിലെ അടിയന്തര പ്രാധാന്യമില്ലാത്ത വിഷയം മന്ത്രിയുടെ അറിവില്ലാതെ തിടുക്കത്തിൽ പരിഗണിച്ചതിലാണ് അതൃപ്തിയെന്നാണ് സൂചന.
ഫയൽ നീക്കവുമായി ബന്ധപ്പെട്ട രേഖകളും റിപ്പോർട്ടർക്ക് ലഭിച്ചതായാണ് വിവരം.
അതേസമയം, മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെക്കാൻ മന്ത്രി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. വിഷയത്തിൽ ആലോചനാ യോഗം വിളിച്ച DMEയെയും മന്ത്രി ശാസിച്ചിരുന്നു.
സ്വകാര്യ പ്രാക്ടീസ് സർക്കാരിന്റെ നയമല്ലെന്നും ഇതുസംബന്ധിച്ച് സർക്കാർ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. സ്വകാര്യ പ്രാക്ടീസുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു അപേക്ഷയും ലഭിച്ചിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.




