തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകി. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് നിരഞ്ജനയ്ക്ക് കൈമാറി. നവീൻ ബാബുവിന്റെ കുടുംബത്തിന് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി നേരത്തെ ഉറപ്പ് നൽകിയിരുന്നു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമായത് 2024 ഒക്ടോബർ 14ന് നടന്ന യാത്രയയപ്പ് യോഗത്തിലായിരുന്നു. അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ യോഗത്തിൽ എത്തി നവീൻ ബാബുവിനെതിരെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ക്ഷണിക്കാതെയാണ് ദിവ്യ യോഗത്തിൽ പങ്കെടുത്തതെന്നായിരുന്നു റിപ്പോർട്ടുകൾ.
യാത്രയയപ്പ് യോഗത്തിന് പിന്നാലെ നവീൻ ബാബു താമസസ്ഥലത്ത് ജീവനൊടുക്കുകയായിരുന്നു. അന്നേദിവസം രാത്രി 8.55നുള്ള മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് പോകാനായിരുന്നു അദ്ദേഹം ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കൾ നവീൻ ബാബു ട്രെയിനിൽ ഇല്ലെന്ന വിവരം കണ്ണൂരിൽ അറിയിച്ചു.
തുടർന്ന് എഡിഎമ്മിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങളും നിയമനടപടികളും ഉണ്ടായി.


