മലപ്പുറം : പ്രണയ വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം പിന്നിട്ട നവവധുവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ സ്വദേശി മുഹമ്മദ് ഷഹീൻ (24) ആണ് അറസ്റ്റിലായത്. ഇയാൾ ജിംനേഷ്യം പരിശീലകനാണ്. ഭർതൃവീട്ടിൽ വെച്ച് താൻ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നതായി യുവതി പോലീസിന് മൊഴി നൽകി.
കഴിഞ്ഞ ഒക്ടോബർ 27-ന് രാത്രി വീട്ടിലെത്തിയ ഷഹീൻ, ഭക്ഷണം എടുത്തു വെക്കാൻ താമസിച്ചു എന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. യുവതിയുടെ തല ചുമരിൽ പിടിച്ച് ഇടിപ്പിക്കുകയും മുഖത്തും കഴുത്തിലും അടിക്കുകയും ചെയ്തതിനെ തുടർന്ന് പരിക്കേറ്റിരുന്നു. തുടർന്ന് യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ആശുപത്രിയിൽ വെച്ച് പെരിന്തൽമണ്ണ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. വിവാഹ സമ്മാനമായി വീട്ടുകാർ നൽകിയ 15 പവനോളം വരുന്ന സ്വർണാഭരണങ്ങൾ യുവാവ് സ്വന്തം ആവശ്യത്തിന് എടുത്ത് ചെലവഴിച്ചതായും പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.




