ബാംഗ്ലൂർ: ബംഗളൂരുവിലെ കെംപെഗൗഡാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊറിയൻ സ്വദേശിനിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഗ്രൗണ്ട് സ്റ്റാഫ് അംഗം അറസ്റ്റിൽ. എയർ ഇന്ത്യയുടെ സഹസ്ഥാപനമായ എസ്എറ്റിഎസിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് അഫാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെക്കിങ് നടപടികളുടെ ഭാഗമായി ബാഗേജിൽ നിന്ന് ‘ബീപ്പ്’ ശബ്ദം കേട്ടെന്നു പറഞ്ഞാണ് യുവതിയെ സ്വകാര്യ പരിശോധനയ്ക്കായി വിമാനത്താവളത്തിനുള്ളിലെ പുരുഷ ശൗചാലയത്തിന് സമീപത്തേക്ക് പ്രതി കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ശരീരപരിശോധനയുടെ പേരിൽ യുവതിയെ കെട്ടിപ്പിടിക്കുകയും ലൈംഗികമായി അതിക്രമം കാണിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിന് ശേഷം എത്രയും വേഗം അവിടെയിൽ നിന്ന് രക്ഷപ്പെടുക മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നതെന്ന് യുവതി പൊലീസ് മൊഴിയിൽ വ്യക്തമാക്കി.
ഇതിനിടെ ബോർഡിങ് സമയം ഏതാണ്ട് കഴിഞ്ഞിരുന്നെങ്കിലും സിംഗപ്പൂർ എയർലൈൻസ് സ്റ്റാഫിനെ സമീപിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഹമ്മദ് അഫാന്റെ കുറ്റം വ്യക്തമായതായി പൊലീസ് അറിയിച്ചു. അറസ്റ്റിന് പിന്നാലെ എയർ ഇന്ത്യയുടെ എസ്എറ്റിഎസ് മാനേജ്മെന്റ് പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










